പാലക്കാട്ടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ടി നിര്‍മ്മിച്ച അപ്നാ ഘര്‍ തുറന്നുകൊടുത്ത് സംസ്ഥാന സര്‍ക്കാര്‍. മികച്ച അടിസ്ഥാന സൗകര്യങ്ങളുള്ള ഈ ബഹുനില കെട്ടിടം അടുത്തുതന്നെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് താമസിക്കാന്‍ തുറന്നുകൊടുക്കാനിരിക്കുകയായിരുന്നു. ഇതിനിടയിലാണ് സംസ്ഥാനത്തെ വലച്ച കനത്തമഴയില്‍ വീടുവിട്ടിറങ്ങേണ്ടിവന്ന കുടുംബങ്ങളെ താമസിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടത്. ഇവിടെ 640 കിടക്കകളും ആവശ്യമായത്ര ശുചിമുറികളും അടുക്കളകളും ഭക്ഷണശാലകളുമുണ്ട്. കഞ്ചിക്കോട്ടെ ക്യാമ്പില്‍ നിന്ന് നഗരത്തിലെ സ്‌കൂളുകളില്‍ പഠിക്കാന്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കും ജോലിക്ക് പോകുന്നവര്‍ക്കും നഗരത്തിലേക്ക് കെ.എസ്.ആര്‍.ടി.സി.യുടെ സൗജന്യ ബസ് സര്‍വീസ് ഏര്‍പ്പാടാക്കിയിട്ടുണ്ട്.ഇവര്‍ക്കാവശ്യമായ ഭക്ഷണം കുടുംബശ്രീ തയ്യാറാക്കി നല്‍കും. ചെലവു മുഴുവന്‍ സര്‍ക്കാര്‍ വഹിക്കും.അപ്നാ ഘര്‍ ക്യാമ്പിനായി വിട്ടുതരാന്‍ അഭ്യര്‍ത്ഥിച്ചപ്പോള്‍ സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടായിരുന്നെങ്കിലും മന്ത്രി ഏ. കെ. ബാലന്‍, മുഖ്യമന്ത്രി എന്നിവരുടെ ഇടപെടലിലൂടെയാണ് അത് പരിഹരിച്ചതും വിട്ടുനല്‍കാന്‍ ഉടന്‍ ഉത്തരവായതുമെന്ന് പാലക്കാട് എംപി എം.ബി രാജേഷ് ഫെയ്‌സ്ബുക്കിലൂടെ പറഞ്ഞു.
എംബി രാജേഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ചിത്രത്തില്‍ കാണുന്നത് നക്ഷത്ര ഹോട്ടലല്ല. സര്‍വസ്വവും നഷ്ടപ്പെട്ട പാവപ്പെട്ടവര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പാലക്കാട് ഒരുക്കിയ ദുരിതാശ്വാസ ക്യാമ്പാണ്. ഒരുപക്ഷെ ഇതുപോലൊരു ദുരിതാശ്വാസ ക്യാമ്പ് ഇന്ത്യയിലെവിടെയും കാണില്ല. ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് താമസിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മിച്ച 'അപ്നാ ഘര്‍' എന്ന ഈ ബഹുനിലമന്ദിരം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാനിരുന്നതാണ്. ഇവിടെ 640 കിടക്കകളും ആവശ്യമായത്ര ശുചിമുറികളും അടുക്കളകളും ഭക്ഷണശാലയുമുണ്ട്. വൈദ്യതിയും വെള്ളവുമുണ്ട്. സ്‌കൂളുകളിലും മറ്റുമൊരുക്കിയ താത്ക്കാലിക ക്യാമ്പുകളില്‍ നിന്ന് വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നവരെയാണ് ഇന്ന് വൈകുന്നേരത്തോടെ ഈ മികച്ച സൗകര്യത്തിലേക്ക് പുനരധിവസിപ്പിച്ചത്.കഞ്ചിക്കോട്ടേക്ക് മാറാന്‍ ആദ്യം മിക്കവര്‍ക്കും വൈമനസ്യമുണ്ടായിരുന്നു, ചില ക്ഷുദ്ര ശക്തികള്‍ നടത്തിയ വ്യാജ പ്രചരണം കൂടിയായപ്പോഴേക്കും സ്ഥിതി സങ്കീര്‍ണ്ണമായി.എന്നാല്‍ ഞങ്ങള്‍ ജനപ്രതിനിധികളും ജില്ലാ ഭരണകൂടവും ഒറ്റക്കെട്ടായി അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. 12 ബസ്സുകളിലായി വൈകുന്നേരത്തോടെ കൂടുതല്‍ പേര്‍ കഞ്ചിക്കോട് 'അപ്നാ ഘറി'ലെത്തി. അവിടെ വന്നു കയറിയപ്പോള്‍ എല്ലാവരുടെയും ആശങ്കയകന്നു. ദിവസങ്ങളായി തകര്‍ന്ന ഹൃദയവുമായി കഴിഞ്ഞ പലരും ആശ്വാസം കൊണ്ട് നെടുവീര്‍പ്പിട്ടു. ചിലര്‍ സുരക്ഷിത ഇടത്തിലെത്തിയ സന്തോഷത്തില്‍ കണ്ണീര്‍ വാര്‍ത്തു. അവരുടെ മുഖത്ത് ആശ്വാസം വിടര്‍ന്നപ്പോള്‍ കഴിഞ്ഞ അഞ്ചാറു ദിവസത്തെ കഠിനാധ്വാനത്തിനൊടുവില്‍ ഞങ്ങള്‍ക്കും സമാധാനമായി.ഇനിയും കുറച്ചു പേര്‍ കൂടി സ്‌ക്കൂളുകളില്‍ കഴിയുന്നുണ്ട്. മൂന്ന് ദിവസത്തിനുള്ളില്‍ അവര്‍ക്കും ഇതുപോലെ മികച്ച പുനരധിവാസമൊരുക്കും. മന്ത്രി ഏ. കെ.ബാലനും ഞാനും എം.എല്‍. എ. ഷാഫിയും കളക്ടര്‍ ബാലമുരളിയും ചേര്‍ന്ന് അവരെ സ്വീകരിച്ചു.' അപ്നാ ഘര്‍ ' ക്യാമ്പിനായി വിട്ടുതരാന്‍ അഭ്യര്‍ത്ഥിച്ചപ്പോള്‍ സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടായിരുന്നെങ്കിലും മന്ത്രി ഏ. കെ. ബാലന്‍, മുഖ്യമന്ത്രി എന്നിവരുടെ ഇടപെടലിലൂടെയാണ് അത് പരിഹരിച്ചതും വിട്ടുനല്‍കാന്‍ ഉടന്‍ ഉത്തരവായതും. അനുമതിക്കായി പ്രത്യേകമായി തന്നെ ഇടപെട്ട മുഖ്യമന്ത്രി പിണറായി വിജയനോടുള്ള നന്ദി നിസ്സീമമാണ്. കഞ്ചിക്കോട്ടെ ക്യാമ്പില്‍ നിന്ന് നഗരത്തിലെ സ്‌കൂളുകളില്‍ പഠിക്കാന്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കും ജോലിക്ക് പോകുന്നവര്‍ക്കും നഗരത്തിലേക്ക് കെ.എസ്.ആര്‍.ടി.സി.യുടെ സൗജന്യ ബസ് സര്‍വീസ് ഏര്‍പ്പാടാക്കിയിട്ടുണ്ട്.ഇവര്‍ക്കാവശ്യമായ ഭക്ഷണം കുടുംബശ്രീ തയ്യാറാക്കി നല്‍കും. ചെലവ്മുഴുവന്‍ സര്‍ക്കാര്‍ വഹിക്കും.
കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ ഒരൊറ്റ മനസ്സായ ദുരിതാശ്വാസ പ്രവര്‍ത്തനമാണ് പാലക്കാട് നടത്തുന്നത്. പ്രളയത്തിന്റെ കരക്കിരുന്ന് മുതലെടുപ്പ് നടത്തുന്നവരൊക്കെയുണ്ട്. ഇപ്പോള്‍ അതൊന്നും ശ്രദ്ധിക്കാന്‍ സമയമില്ല. വീട് മുഴുവന്‍ നഷ്ടപ്പെട്ടവര്‍ക്കെല്ലാം സ്വന്തമായി വീട് നല്‍കാനുള്ള പദ്ധതിയുടെ ആലോചനയും തുടങ്ങിക്കഴിഞ്ഞു.ഒരു കാര്യം ആത്മവിശ്വാസത്തോടെയും തികഞ്ഞ ഉത്തരവാദിത്തത്തോടെയും ഉറപ്പു നല്‍കട്ടെ. ഭുരന്തത്തിനിരയായ ഒരാളും പെരുവഴിയിലാവില്ല
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ