ഇത് ഒരു വല്ലാത്ത ചെയ്ത്തായിപ്പോയി; ലംബോര്‍ഗിയുടെ പേരില്‍ പ്രചരിപ്പിക്കുന്നത് വ്യാജം; സത്യാവസ്ഥ ഇതെന്ന് മല്ലികാ സുകുമാരന്‍

ഇത് ഒരു വല്ലാത്ത ചെയ്ത്തായിപ്പോയി- ലംബോര്‍ഗിയുടെ പേരില്‍ പ്രചരിപ്പിക്കുന്നത് വ്യാജം - സത്യാവസ്ഥ ഇതെന്ന് മല്ലികാ സുകുമാരന്‍
ഇത് ഒരു വല്ലാത്ത ചെയ്ത്തായിപ്പോയി; ലംബോര്‍ഗിയുടെ പേരില്‍ പ്രചരിപ്പിക്കുന്നത് വ്യാജം; സത്യാവസ്ഥ ഇതെന്ന് മല്ലികാ സുകുമാരന്‍

കൊച്ചി: കേരളം പ്രളയക്കെടുതിയില്‍ വലയുമ്പോഴും ട്രോളന്‍മാര്‍ അടങ്ങിയിരിക്കുന്നില്ല. സോഷ്യല്‍ മീഡിയയില്‍ ഒരു ചെറുന്യൂനപക്ഷം ഇതിന് പിന്നാലെയാണ്. നടി മല്ലികാ സുകുമാരനും ഇതിന് ഇരയായിരിക്കുകയാണ്. വിട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് മല്ലികയെ രക്ഷാപ്രവര്‍ത്തകര്‍ ചെമ്പിലിരുത്തി രക്ഷപെടുത്തുന്നു എന്ന് പറഞ്ഞ് ചിത്രങ്ങളും ട്രോളുകളും പ്രചരിപ്പിച്ച് പലരും രംഗത്തെത്തി. എന്നാല്‍ സംഭവത്തിന്റെ സത്യാവസഥ വെളിപ്പെടുത്തി മല്ലിക തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

എല്ലാവരും ക്ഷമിക്കണം. ഇന്നലെ രാത്രി 12 മണിക്ക് അമേരിക്ക മുതല്‍ തുടങ്ങിവന്ന അന്വേഷണത്തിന് മറുപടി എഴുതി കൈ വേദനയെടുക്കുന്നു. വയസായി. എനിക്കിനി എഴുതാന്‍ വയ്യ. ഞങ്ങടെ വീട്ടില് വെള്ളം കയറിയത് ഈ വെള്ളമല്ല. ഞങ്ങടെ റോഡിലൊക്കെ നിറച്ചും വെള്ളമായി. എന്റെ കാര്‍ പോര്‍ട്ടിക്കോയില്‍ വരെ വന്നു. റോഡീന്ന് കുറച്ച് പൊങ്ങിയാണ് വീട്. ഞങ്ങള്‍ക്ക് വീടിനകത്തൊരു വാട്ടര്‍ ബോഡിയുണ്ട്. കുറച്ച് മീനൊക്കെയുണ്ട്. 

മക്കളും കൊച്ചുമക്കളും ഓണത്തിനു വരുമെന്നു പറഞ്ഞപ്പോള്‍ ഞാനതിന്റെ വെള്ളമൊക്കെ വറ്റിച്ച് ആസിഡൊക്കെ ഒഴിച്ച് കഴുകിയിട്ടു. അല്ലെങ്കില്‍ കൊച്ചുമക്കളെല്ലാം കൂടി സ്വിമ്മിംഗ് പൂളാണെന്നും പറഞ്ഞ് മീനിന്റെ കൂടെ കിടന്ന് ചാടും. അതൊരു പതിവാണ്. അതിന്റെ സൈഡില്‍ ഓട പോലെ ഒരു സാധനമുണ്ട്. മുമ്പിലെ കനാല് നിറഞ്ഞതിന്റെ പ്രഷറായിരിക്കാം. ആ ഓട പോലത്തെ സാധനത്തിലൂടെ അകത്തോട്ട് വെള്ളം കയറാന്‍ തുടങ്ങി. ചെളികലര്‍ന്ന വെള്ളം. പിന്നെ അത് നിറഞ്ഞ് റൂമിലൊക്കെ വന്നു. അത് ഇപ്പോള്‍ തിരിച്ചിറങ്ങി. റോഡിലെ വെള്ളമൊക്കെ മാറി. വെയിലൊക്കെ വന്നു.

ഒരു അയ്യായിരം മെസ്സേജ് എങ്കിലും ഞാന്‍ എഴുതി അയച്ചു കാണും. അത്ര തന്നെ ഫോണ്‍ കോള്‍സും വന്നിട്ടുണ്ട്. ദോഹ, ദുബായ്, സൗത്ത് ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നൊക്കെ സ്വന്തക്കാരും ബന്ധുക്കളും വേണ്ടപ്പെട്ട സുഹൃത്തുക്കളും നിങ്ങളെപ്പോലുള്ളവരുമൊക്കെ വിളിച്ചു. ഇനി ഒരക്ഷരം എഴുതാന്‍ കൈ വയ്യ. അതുകൊണ്ട് എന്റെ പൊന്നു ദൈവമേ, ഞാന്‍ കാണിച്ചൊരു അബദ്ധം എന്താണെന്നു വച്ചാല്‍ വീട്ടിലെ മുമ്പത്തെ ചെളിവെള്ളത്തിലൂടെ നടക്കാന്‍ വയ്യ. 

അപ്പോള്‍ നേരെ മുമ്പിലെ വീട്ടില്‍ താമസിക്കുന്ന പ്രൊഫസറിന്റെ ഭാര്യ ഈ സാധനത്തില്‍ കയറി ആ കാറ് കടക്കുന്നിടം വരെ പോയി. ഞാനും കയറി. ഒരു പത്തോ എഴുപത്തഞ്ചോ മീറ്ററേ ഉള്ളൂ. എനിക്കു കാണാം വണ്ടി വന്നു കിടക്കുന്നത്. മോനുമൊക്കെ സ്ഥലത്തുണ്ട്. ഞാനാ കാറിലെത്താന്‍ വേണ്ടി ഈ കുന്തത്തില്‍ കയറിയിരുന്നപ്പോള്‍ എവനോ ഒരു ഫോട്ടോ എടുത്തിട്ട് അത് നാടുമുഴുവന്‍ പ്രചരിപ്പിച്ചു. 

സത്യം പറഞ്ഞാല്‍ ഇരിക്കപ്പൊറുതിയില്ല. എന്നാല്‍ അതിനപ്പുറത്തൊക്കെ മക്കളേ എടാ മോനേ, എന്നേംകൂടൊന്നാ റോഡിലോട്ട് വിടെടാ എന്നും പറഞ്ഞ് എത്ര അമ്മച്ചിമാര് കരയുന്നു. പത്തും തൊണ്ണൂറും വയസുള്ള നടക്കാന്‍ വയ്യാത്തവര്‍. അവരുടെ ഒന്നും വിഡിയോയും എടുക്കണ്ട രക്ഷിക്കുകയും വേണ്ട സഹായിക്കുകയും വേണ്ട. എന്തായാലും കൊള്ളാം. ഇപ്പോള്‍ വീട്ടില്‍ തന്നെയാണ്. ക്ലീനിങ്ങൊക്കെ കഴിഞ്ഞു. അന്വേഷിച്ചവരോടൊക്കെ സ്‌നേഹവും നന്ദിയുമുണ്ട്. എന്നാലും ഇതൊരു വല്ലാത്ത ചെയ്ത്തായി പോയി. 

എന്തായാലും ഇതിനെപ്പറ്റി ഒന്നെഴുതാന്‍ പോകുവാ ഞാന്‍. ദൂരെ ഇരിക്കുന്നവര് പേടിച്ച് പോയി ഇതൊക്കെ കണ്ടിട്ട്. എല്ലാവരും വിചാരിച്ചത് എന്റെ വീട് വെള്ളത്തില്‍ മുങ്ങിപ്പോയെന്നാണ്. പക്ഷെ സത്യാവസ്ഥ മറ്റേ ലംബോര്‍ഗനി ഇന്റര്‍വ്യൂ പോലായിപ്പോയി. അതുകൊണ്ട് എല്ലാവര്‍ക്കും നന്ദിയുണ്ട്. എനിക്കൊരു കുഴപ്പവുമില്ല. വളരെ ഭദ്രമായിട്ടിരിക്കുന്നു. പൃഥ്വിരാജ് കൂടെയുണ്ട്. സ്‌നേഹത്തോടെ മല്ലിക സുകുമാരന്‍ ചിരിച്ചുകൊണ്ട് പറയുന്നു.

കുറച്ചു നാളുകള്‍ക്ക് മുമ്പ് തിരുവനന്തപുരത്തെ റോഡുകളുടെ മോശം അവസ്ഥയെക്കുറിച്ച് ഒരു അഭിമുഖത്തില്‍ മല്ലിക പ്രതികരിച്ചിരുന്നു. മകന്‍ പൃഥ്വിരാജിന്റെ കാറായ ലംബോര്‍ഗിനി കൊണ്ടുവരാന്‍ പാകത്തിനുള്ള റോഡ് ഇവിടെയില്ല എന്നായിരുന്നു മല്ലിക അന്ന് പറഞ്ഞത്. ഇതിന്റെ ചുവട് പിടിച്ചാണ് ഇപ്പോള്‍ പരിഹാസങ്ങളും ട്രോളുകളും പുറത്തിറക്കിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com