സ്ത്രീകളെ മാറ്റി നിർത്താൻ ആർത്തവം അശുദ്ധമാണെന്ന് പ്രചരിപ്പിക്കുന്നു; സ്ത്രീകൾ വിവേചനത്തിന്റേ വലിയ ഇരകളെന്നും പിണറായി വിജയൻ 

തങ്ങൾ മാറ്റിനിർത്തപ്പെടേണ്ടവരാണെന്ന് ഒരു വിഭാഗം സ്ത്രീകൾ ചിന്തിക്കുന്നതാണ് ഇതിനേക്കാൾ ഖേദകരമെന്നും മുഖ്യമന്ത്രി
സ്ത്രീകളെ മാറ്റി നിർത്താൻ ആർത്തവം അശുദ്ധമാണെന്ന് പ്രചരിപ്പിക്കുന്നു; സ്ത്രീകൾ വിവേചനത്തിന്റേ വലിയ ഇരകളെന്നും പിണറായി വിജയൻ 

തിരുവനന്തപുരം: സ്ത്രീകളെ മാറ്റി നിർത്താൻ ആർത്തവം അശുദ്ധമാണെന്ന് പ്രചരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജീവശാസ്ത്രപരമായ പ്രത്യേകത കൊണ്ട് സ്ത്രീകളെ രണ്ടാം തരക്കാരായി കാണാനാണ് ചിലർ ശ്രമിക്കുന്നത്.  തങ്ങൾ മാറ്റിനിർത്തപ്പെടേണ്ടവരാണെന്ന് ഒരു വിഭാഗം സ്ത്രീകൾ ചിന്തിക്കുന്നതാണ് ഇതിനേക്കാൾ ഖേദകരമെന്നും ഇത്തരം മനോഭാവത്തിൽ നിന്ന് മോചിപ്പിക്കാൻ വലിയ ബോധവത്കരണം വേണമെന്നും അദ്ദേഹം പറഞ്ഞു. 

വനിതാശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സധൈര്യം മുന്നോട്ട് എന്ന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നവോത്ഥാന മൂല്യ സംരക്ഷണത്തിനായി ജനുവരി ഒന്നിന് തീർക്കുന്ന വനിതാ മതിലിൽ കേരളത്തിലെ മുഴുവൻ സ്ത്രീകളും പങ്കാളികളാകണമെന്നും ഇത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ആചാരങ്ങളുടെ പേരു പറഞ്ഞ് സമൂഹത്തിൽ നിലനിന്നിരുന്ന ജീർണതകളെ തിരികെ കൊണ്ടുവരാനാണ് ചിലരുടെ ശ്രമം. ദേശീയതലത്തിൽ ഭരണഘടനയോടെന്നപോലെ കേരളത്തിൽ നവോത്ഥാന മൂല്യങ്ങളെയാണ് വെല്ലുവിളിക്കുന്നത്. സുപ്രീം കോടതിയുടെ ശബരിമല വിധിയോടെ ഒളിയാക്രമണം പരസ്യമായിരിക്കുന്നു. വിശ്വാസികളായ സ്ത്രീകളെ തെറ്റിദ്ധരിപ്പിച്ച് അണിനിരത്താനാണ് ശ്രമം. കേരളത്തിന്റെ പാരമ്പര്യം അറിയാതെയാണ് ഈ പാഴ്ശ്രമത്തിന് മുതിരുന്നത്. കേരളത്തിന്റെ നവോത്ഥാന പ്രക്രിയയിൽ സ്ത്രീകളും വലിയ പങ്ക് വഹിച്ചിട്ടുണ്ട്. എന്നാൽ പലരുടേയും പേര് ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടില്ല - പിണറായി പറഞ്ഞു

വിദ്യാഭ്യാസം, ആരോഗ്യം, ഉയർന്ന സാംസ്‌കാരിക ബോധം എന്നിവയിലെല്ലാം കേരളത്തിലെ സ്ത്രീകൾ മുന്നിലാണ്. സ്ത്രീകളുടെ മനുഷ്യാവകാശവും ഭരണഘടനാപരമായ പൗരാവകാശവും നിഷേധിക്കുന്നത് മനുഷ്യത്വരഹിതവും ഭരണഘടനാ വിരുദ്ധവുമാണ്. ഓരോ ഘട്ടത്തിലും സാമൂഹ്യ പരിഷ്‌കരത്തിന് വലിയ എതിർപ്പുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. സതി നിറുത്തലാക്കിയത് ഇത്തരത്തിലായിരുന്നു. മാറുമറയ്ക്കൽ സമരവും മൂക്കുത്തി സമരവും വിജയിച്ചത് വലിയ എതിർപ്പുകളെ അതിജീവിച്ചാണ്. അസമത്വത്തിന്റേയും ചൂഷണങ്ങളുടെയും വിവേചനത്തിന്റേയും വലിയ ഇര സ്ത്രീകളാണ് - മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com