ന്യൂഡൽഹി : സിഐടിയു സെക്രട്ടറി എ ആർ സിന്ധുവിനെ സിപി എം കേന്ദ്ര കമ്മിറ്റിയിലേക്ക് കോ ഓപ്‌റ്റ് ചെയ്‌തു. ഞായറാഴ്ച ഡൽഹിയിൽ ചേർന്ന കേന്ദ്ര കമ്മിറ്റി യോഗമാണ് പാർടി കോൺഗ്രസ് തെരഞ്ഞെടുത്ത കേന്ദ്ര കമ്മിറ്റിയിലെ ഒഴിവിലേക്ക് സിന്ധുവിനെ തീരുമാനിച്ചത്.
കോട്ടയം പൊൻകുന്നം സ്വദേശിയായ എ ആർ സിന്ധു വിദ്യാർഥി സംഘടനാ പ്രവർത്തനത്തിലൂടെയാണ് സജീവ രാഷ്‌ട്രീയത്തിലെത്തിയത്. വാഴൂർ എൻഎസ്‌എസ് കോളേജ് വിദ്യാർഥിയായിരുന്ന കാലം മുതൽ എസ്‌എഫ്‌ഐയിൽ സജീവമായി. എസ്‌എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. 1990-91ൽ എംജി സർവകലാശാലാ വൈസ് ചെയർപേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടു.
1996 മുതൽ ഡൽഹി കേന്ദ്രീകരിച്ചാണ് എ ആർ സിന്ധുവിന്റെ പ്രവർത്തനം. 2012 മുതൽ ഓൾ ഇന്ത്യ ഫെഡറേഷൻ ഫോർ അംഗൻവാടി വർക്കേഴ്‌സ് ആൻഡ് ഹെൽപ്പേഴ്‌സിന്റെ ജനറൽ സെക്രട്ടറിയാണ്. രാജ്യത്തുടനീളം ഉയർന്നുവരുന്ന അംഗൻവാടി തൊഴിലാളി സമരങ്ങളുടെ നേതൃനിരയിലെ കരുത്തുറ്റ സാന്നിധ്യമാണ് എ ആർ സിന്ധു.
അഖിലേന്ത്യാ കിസാൻ സഭ ട്രഷറർ പി കൃഷ്‌ണപ്രസാദ് ഭർത്താവാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ