ചാലക്കുടി: രാത്രി ഒപ്പം കിടന്നുറങ്ങിയ അമ്മയെ കാണാതെ എട്ടുവയസുകാരനായ ആരോണ്‍ അമ്മയും അച്ഛനും കിടക്കുന്ന മുറിയുടെ വാതിലില്‍ തട്ടി കാത്തിരുന്നത് മണിക്കൂറുകള്‍. ഒടുവില്‍ ബന്ധുക്കളും നാട്ടുകാരുമെത്തി തുറന്ന മുറിയില്‍ ആരോണിനു കാണാനായത് രക്തത്തില്‍ കുളിച്ച് ജീവനറ്റ അമ്മയെയും അവശ നിലയിലായ അച്ഛനെയും. ചാലക്കുടിയില്‍ യുവതി വെട്ടേറ്റുമരിക്കുകയും ഭര്‍ത്താവ് വെട്ടേറ്റു ഗുരുതര നിലയിലാവുകയും ചെയ്ത സംഭവം പുറംലോകം അറിഞ്ഞത് ആരോണിലൂടെയാണ്.
ചാലക്കുടി മനപ്പടി സ്വദേശി കണ്ടംകുളത്തി ലൈജോയുടെ ഭാര്യ സൗമ്യയാണ് കഴുത്തില്‍ വെട്ടേറ്റ് രക്തം വാര്‍ന്ന് മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിനു സമീപം രക്തത്തില്‍ മുങ്ങി മുറിവുകളോടെ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ ലൈജു ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. ബുധനാഴ്ച ഉച്ചതിരിഞ്ഞ് നാലു മണിയോടെയാണ് ദാരുണ സംഭവം പുറംലോകമറിഞ്ഞത്. ഇവരുടെ ഒന്‍പതു വയസുള്ള മകന് ആരോണ്‍ ബന്ധുക്കളെ ഫോണില്‍ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.
തലേദിവസം രാത്രി സൗമ്യ മകനൊപ്പമാണ് കിടന്നുറങ്ങിയതെന്നാണ് പൊലീസ് പറയുന്നത്. രാവിലെ ഉണര്‍ന്നപ്പോള്‍ അമ്മയെ കാണാതെ ആരോണ്‍ അച്ഛനും അമ്മയും കിടക്കുന്ന മുറിയുടെ വാതിലില്‍ തട്ടിവിളിച്ചു. കുറെ നേരം വിളിച്ചിട്ടും തുറക്കാതായപ്പോള്‍ പുറത്ത് സോഫയില്‍ കിടന്നുറങ്ങി. ഉണര്‍ന്ന് എണീറ്റപ്പോഴും അമ്മയെയും അച്ഛനെയും കണ്ടില്ല. വാതില്‍ അടഞ്ഞുതന്നെ കിടക്കുകയായിരുന്നു. ഉച്ചതിരിഞ്ഞ് മൂന്നു മണിവരെയാണ് ആരോണ്‍ ഈ വാതിലിനു മുന്നില്‍ കാത്തുനിന്നത്. അതുവരെ കുട്ടി ഒന്നും കഴിച്ചിട്ടുണ്ടായിരുന്നില്ല.
മൂന്നു മണിയായപ്പോള്‍ മകന് മുത്തച്ഛനെ വിളിച്ച് കാര്യം പറയുകയായിരുന്നു. അവര്‍ എത്തി, വിവരം പൊലീസിലും അറിയിച്ചു. വാതില്‍ പൊളിച്ചു നോക്കിയപ്പോള്‍ രക്തത്തില്‍ കുളിച്ച് ജീവനറ്റ സൗമ്യയെ കണ്ടെത്തി. ലൈജു വെട്ടേറ്റ് ഗുതതര നിലയിലായിരുന്നു.
ഒരുവര്‍ഷം മുമ്പാണ് ഇവര്‍ ഈ വീടു വാങ്ങി താമസം തുടങ്ങിയത്. കുടുംബവഴക്ക് പതിവായിരുന്നുവെന്ന് നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ജന്മദിനത്തലേന്നാണ് സൗമ്യയുടെ മരണം. പാലാരിവട്ടത്തെ സ്വകാര്യ കമ്പനിയിലെ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായിരുന്നു സൗമ്യ. ലൈജുവാകട്ടെ കൊരട്ടിയിലെ ഐ.ടി. പാര്‍ക്കിലെ എന്‍ജിനീയറും. വഴക്കിനിടെ ഇരുവരും പരസ്പരം വെട്ടിയതാകാമെന്നാണ് പൊലീസ് നിഗമനം.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ