തിരുവനന്തപുരം : വാഹനം മാറ്റിയിടുന്നതിനെ ചൊല്ലിയുള്ള വാക്കു തർക്കത്തിനിടെ യുവാവ് വാഹനമിടിച്ചു മരിച്ച സംഭവത്തിൽ നെയ്യാറ്റിൻകര ഡിവൈഎസ്പി ഹരികുമാറിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. ഹരികുമാറിനെ ചുമതലയിൽ നിന്ന് നീക്കി. സംഭവത്തിൽ ഡിവൈഎസ്പി കുറ്റക്കാരനാണെന്ന് റൂറൽ എസ്പിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വകുപ്പ് തല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. റിപ്പോർട്ട് ഇന്ന് ഡിജിപിക്ക് കൈമാറും.
ഡ്യൂട്ടിയിൽ ഇല്ലാതിരുന്ന ഹരികുമാർ പ്രകോപനം ഉണ്ടാക്കുകയായിരുന്നു. ഡിവൈഎസ്പിയുടേത് ഗുരുതര വീഴ്ചയാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹരികുമാറിനെ സസ്പെൻഡ് ചെയ്യുമെന്നാണ് സൂചന. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്വേഷണ ചുമതല. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ നെയ്യാറ്റിൻകര കൊടങ്ങാവിളയിലാണ് സംഭവം നടന്നത്. കിടങ്ങാംവിള സ്വദേശി സനലാണ് മരിച്ചത്. റോഡിൽ വീണ സനൽകുമാർ കാറിടിച്ചു മരിക്കുകയായിരുന്നു. നിസ്സാരകാര്യത്തിനു യുവാവിനെ ക്രൂരമായി മർദ്ദിച്ചെന്നും പരാതിയുണ്ട്. സംഭവത്തിന് ശേഷം ഡിവൈഎസ്പി ഒളിവിലാണ്.
വണ്ടിമാറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് അപകടം. ഇരുവരും പരസ്പരം ഉന്തും തള്ളും നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
വാഹനം മാറ്റിയിടാന്‍ ഡിവൈഎസ്പി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പരസ്പരം വാക്ക് തര്‍ക്കമുണ്ടാവുകയും ഇത് ഉന്തിലും തള്ളിലേക്കും നീങ്ങുകയായിരുന്നു. ഇതിനിടെ സനലിനെ റോഡില്‍ കൂടിപോയ കാര്‍ ഇടിച്ചു. പരിക്കേറ്റ് റോഡില്‍ വീണ സനലിനെ ആശുപത്രിയിലെത്തിക്കുന്നതിന് പകരം ഡിവൈഎസ്പി ഹരികുമാര്‍ സ്ഥലം വിടുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് ജനകീയ സമിതി നെയ്യാറ്റിൻകരയിൽ പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ