വടകര: ചികിത്സ നിഷേധിക്കപ്പെട്ടതിനെത്തുടർന്ന് വടകരയില്‍ പനി ബാധിച്ച ഒന്‍പതാം ക്ലാസുകാരി മരിച്ചതായി പരാതി. അമൃത പബ്ലിക് സ്‌കൂള്‍ വിദ്യാർത്ഥിനിയായ വേദ രമേശ്(14) ആണ് മരിച്ചത്. ദിവസങ്ങളോളം പനി ബാധിച്ചിട്ടും ആശുപത്രിയില്‍ ചികിത്സ തേടാന്‍ പിതാവ് അനുവദിച്ചില്ലെന്നും പച്ച വെള്ളവും തേനും നല്‍കി പ്രകൃതിചികിത്സ നടത്തുകയായിരുന്നു ഇയാളെന്നുമാണ് പരാതിയിലെ ആരോപണം.
പനി മൂർഛിച്ച് പെണ്‍കുട്ടി തല കറങ്ങി വീണപ്പോഴാണ് ഇയാൾ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. ചൊവ്വാഴ്ച രാത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിക്ക് ന്യൂമോണിയ ബാധിച്ചതായി കണ്ടെത്തിയിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മിംസ് ആശുപത്രിയിൽ കൊണ്ടുപോകാൻ നിർദ്ദേശിച്ചിരുന്നെങ്കിലും അപ്പോഴേക്കും വൈകിയിരുന്നു. ബുധനാഴ്ച പുലർച്ചയോടെയാണ് പെൺകുട്ടി മരിച്ചത്.
മാതാപിതാക്കളുടെ അലംഭാവമാണ് കുട്ടിയുടെ ജീവന്‍ നഷ്ടപ്പെടാൻ കാരണമെന്ന് മനസ്സിലാക്കിയ ഡോക്ടർ മൃതദേഹം വിട്ടുകൊടുക്കാൻ തയ്യാറായില്ല. ഡോക്ടർ പൊലീസിനെ വിവരമറിയിക്കുകയും വടകര പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുക്കുകയും ചെയ്തു. പോസ്റ്റ്‌മോര്‍ട്ടം നടപടികൾ പൂർത്തിയാക്കിയതിന് ശേഷമാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം തുടർനടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ അച്ഛന്‍ സിവില്‍ എഞ്ചിനിയറും അമ്മ പൊലീസ് ഉദ്യോഗസ്ഥയുമാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ