മതവികാരം വ്രണപ്പെടുത്തി ഫെയ്‌സ്ബുക്ക് പോസ്റ്റ്: അറസ്റ്റിന് പിന്നാലെ രഹ്ന ഫാത്തിമയെ സസ്‌പെന്‍ഡ് ചെയ്ത് ബിഎസ്എന്‍എല്‍ 

അയ്യപ്പ ഭക്തരുടെ മതവികാരം വ്രണപ്പെടുത്തി ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടെന്ന കേസില്‍ അറസ്റ്റിലായ ആക്ടിവിസ്റ്റും നടിയുമായ രഹ്ന ഫാത്തിമയെ ബിഎസ്എന്‍എല്‍ സസ്‌പെന്‍ഡ് ചെയ്തു
മതവികാരം വ്രണപ്പെടുത്തി ഫെയ്‌സ്ബുക്ക് പോസ്റ്റ്: അറസ്റ്റിന് പിന്നാലെ രഹ്ന ഫാത്തിമയെ സസ്‌പെന്‍ഡ് ചെയ്ത് ബിഎസ്എന്‍എല്‍ 

കൊച്ചി: അയ്യപ്പ ഭക്തരുടെ മതവികാരം വ്രണപ്പെടുത്തി ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടെന്ന കേസില്‍ അറസ്റ്റിലായ ആക്ടിവിസ്റ്റും നടിയുമായ രഹ്ന ഫാത്തിമയെ ബിഎസ്എന്‍എല്‍ സസ്‌പെന്‍ഡ് ചെയ്തു. അറസ്റ്റിനെ തുടര്‍ന്നായിരുന്നു ജീവനക്കാരിയായ രഹ്ന ഫാത്തിമയെ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ സസ്‌പെന്‍ഡ് ചെയ്തത്. ഇതിനിടെ, കൊച്ചിയില്‍ നിന്ന് അറസ്റ്റ് ചെയ്ത രഹ്ന ഫാത്തിമയെ പത്തനംതിട്ടയില്‍ എത്തിച്ചു. ഇവരെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചിരുന്നു.

പത്തനംതിട്ട ടൗണ്‍ സിഐയുടെ നേതൃത്വത്തിലാണ്  ഇവരെ കൊച്ചിയില്‍ നിന്നും അറസ്റ്റ് ചെയ്തത്. അയ്യപ്പഭക്തരുടെ മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടെന്നു ചൂണ്ടിക്കാട്ടി ബിജെപി  നേതാവ് ബി രാധാകൃഷ്ണ മേനോന്‍ നല്‍കിയ പരാതിയില്‍ കഴിഞ്ഞ മാസം 20ന് കേസെടുത്തിരുന്നു.  രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തേ ഹൈക്കോടതി തള്ളിയിരുന്നു. 

സുപ്രിം കോടതി വിധിക്ക് പിന്നാലെ കറുപ്പുടുത്ത് മാലയിട്ടിരിക്കുന്ന ഫോട്ടോയോടൊപ്പമായിരുന്നു ഫെയ്‌സ്ബുക്ക് പോസ്റ്റ്. രഹ്നയുടെ അറസ്റ്റ് വൈകുന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് അറസ്റ്റുണ്ടായത്. 

തുലാമാസ പൂജാ സമയത്ത് ആന്ധ്രയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകയ്‌ക്കൊപ്പമാണ് പൊലീസ് സംരക്ഷണയില്‍ ഇവര്‍ ദര്‍ശനത്തിനെത്തിയത്. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു. പൊലീസ് സുരക്ഷ ഒരുക്കിയെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് നടപ്പന്തലില്‍ നിന്നും മടങ്ങിയിരുന്നു.ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്ന് രഹ്ന ഫാത്തിമയെ ബിഎസ്എന്‍എല്‍ സ്ഥലം മാറ്റിയിരുന്നു.   എറണാകുളം ബോട്ടുജെട്ടി ഉപഭോക്തൃ സേവനകേന്ദ്രത്തില്‍ നിന്ന് പാലാരിവട്ടം എക്‌സ്‌ചേഞ്ചിലേക്കാണ് മാറ്റിയത്. ഇതിന് പിന്നാലെയാണ് സസ്‌പെന്‍ഷന്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com