മുല്ലപ്പെരിയാറിൽ പുതിയ ഡാം : പഠനത്തിന് കേന്ദ്രത്തിന്റെ അനുമതി

ഇത് രണ്ടാം തവണയാണ് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം സാധ്യതാപഠനത്തിന് അനുമതി നൽകുന്നത്
മുല്ലപ്പെരിയാറിൽ പുതിയ ഡാം : പഠനത്തിന് കേന്ദ്രത്തിന്റെ അനുമതി

ന്യൂഡൽഹി : മുല്ലപ്പെരിയാറിൽ പുതിയ ഡാം  നിര്‍മിക്കാന്‍ പഠനം നടത്തുന്നതിന് കേന്ദ്രസർക്കാരിന്റെ അനുമതി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് അനുമതി നൽകിയത്. ഇത് രണ്ടാം തവണയാണ് അനുമതി നൽകുന്നത്. നേരത്തെ കേന്ദ്രം സാധ്യതാപഠനത്തിന് അനുമതി നൽകിയിരുന്നെങ്കിൽ തമിഴ്നാടിന്റെ പ്രതിഷേധത്തെ തുടർന്ന് പഠനം നടത്താൻ സാധിച്ചിരുന്നില്ല. 

അന്ന് തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത പഠനാനുമതിക്കെതിരെ കേന്ദ്രസർക്കാരിൽ പരാതി നൽകി. ഇതേത്തുടർന്ന് പരിസ്ഥിതി മന്ത്രാലയം അനുമതി പിൻവലിക്കുകയായിരുന്നു. തുടർന്ന് കേരളം വീണ്ടും സാധ്യതാപഠനത്തിന് അനുമതി തേടി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് അപേക്ഷ നൽകിയത്. ഇത് പരിശോധിച്ച മന്ത്രാലയത്തിലെ വിദ​ഗ്ധ സമിതി അനുമതി നൽകാവുന്നതാണെന്ന് ശുപാർശ ചെയ്തു. 

ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാരിന്റെ നടപടി. ഉപാധികളോടെയാണ് മന്ത്രാലയത്തിലെ ഉന്നതതലസമിതി അണക്കെട്ട് നിര്‍മാണത്തിനുള്ള വിവരശേഖരം നടത്താന്‍ പഠനാനുമതി നല്‍കിയത്. എന്നാല്‍ കേരളവും തമിഴ്നാടും സമവായമുണ്ടാക്കിക്കൊണ്ടുവേണം പുതിയ അണക്കെട്ട് നിര്‍മിക്കാനെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. തമിഴ്നാടിന്റെ സമ്മതത്തോടെ മാത്രമേ ഡാം നിര്‍മാണത്തിന് അനുമതി നല്‍കൂ എന്നും പരിസ്ഥിതിമന്ത്രാലയം വ്യക്തമാക്കി. 

കേരളത്തിന്റെ ഏറെ നാളായുള്ള ആവശ്യമാണ് മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് എന്നുള്ളത്. മുല്ലപ്പെരിയാറിൽ 53.22 മീറ്റർ ഉയരത്തിൽ പുതിയ അണക്കെട്ട് നിർമ്മിക്കാനാണ് കേരളം പദ്ധതിയിടുന്നത്. എന്നാൽ പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള കേരളത്തിന്റെ നീക്കത്തെ തമിഴ്നാട് ശക്തിയുക്തം എതിർക്കുകയാണ്.  നിലവിലെ അണക്കെട്ട് സുരക്ഷിതമാണെന്നാണ് തമിഴ്നാട് വാദിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com