തൃശ്ശൂര്‍: സംസ്ഥാനത്ത് നവംബര്‍ ഒന്നു മുതല്‍ ആരംഭിക്കാനിരുന്ന അനിശ്ചിതകാല ബസ് സമരം മാറ്റിവച്ചു. ബസ് ഉടമകളും ഗതാഗതമന്ത്രി എ കെ ശശീന്ദ്രനും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. യാത്രാ നിരക്ക് വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് പഠിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന് കമ്മീഷനെ നിയോഗിച്ചതിനെ തുടര്‍ന്നാണ് സമരം മാറ്റിവച്ചത്. ഒരുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മീഷനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.
റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ വീണ്ടും യോഗം ചേര്‍ന്ന് നിരക്ക് വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന് മന്ത്രി അറിയിച്ചു. എന്നാല്‍ നിരക്ക് വര്‍ധന സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് രൂപം നല്‍കുമെന്നാണ് സ്വകാര്യ ബസുടമകളുടെ നിലപാട്.
വാഹന നികുതിയില്‍ ഇളവ് വരുത്തുകയോ ബസ് ചാര്‍ജ്ജ് വര്‍ധിപ്പിക്കുകയോ വേണമെന്ന ആവശ്യമാണ് ചര്‍ച്ചയില്‍ ബസുടമകള്‍ ഉയര്‍ത്തിയത്. മിനിമം ചാര്‍ജ് എട്ടുരൂപയില്‍ നിന്ന് പത്ത് രൂപയും , മിനിമം ചാര്‍ജില്‍ യാത്ര ചെയ്യാവുന്ന ദൂരം അഞ്ച് കിലോമീറ്ററില്‍ നിന്ന് രണ്ടരക്കിലോമീറ്ററാക്കി കുറയ്ക്കണമെന്നും,വിദ്യാർഥികളുടെ നിരക്ക് വർധിപ്പിക്കുക എന്നീ കാര്യങ്ങളും ബസുടമകള്‍ ആവശ്യപ്പെട്ടിരുന്നു. ഡീസലിന് സബ്സിഡി നല്‍കുക, ടാക്സ് ഈടാക്കുന്ന സംവിധാനത്തില്‍ മാറ്റങ്ങള്‍ വരുത്തുക, ഇന്‍ഷൂറന്‍സ് പ്രീമിയവുമായി ബന്ധപ്പെട്ട പരിഷ്കാരങ്ങള്‍ നടപ്പിലാക്കുക എന്നീ ആവശ്യങ്ങളും ബസുടമകള്‍ സര്‍ക്കാരിനെ ധരിപ്പിച്ചിട്ടുണ്ട്.
വര്‍ധിച്ചു വരുന്ന ഇന്ധനവിലയില്‍ പ്രതിഷേധിച്ചാണ് സ്വകാര്യബസുടമകളുടെ സംഘടനകള്‍ കേരളപ്പിറവി മുതല്‍ നിശ്ചിതകാല സമരത്തിന് ആഹ്വാനം ചെയ്തിരുന്നത്. ഇന്ധന വില പലതവണ വര്‍ധിച്ചിട്ടും ബസ്ചാര്‍ജ്ജ് കൂട്ടുന്നതിന് സര്‍ക്കാര്‍ തയ്യാറായില്ലെന്നും ബസുടമകള്‍ ആരോപിച്ചിരുന്നു. ഇക്കാര്യം വ്യക്തമാക്കി ഒക്ടോബർ 11ന് ബസുടമകൾ മുഖ്യമന്ത്രിക്ക് അടക്കം നിവേദനം നൽകിയിരുന്നു. നിരക്ക് വർധിപ്പിക്കാതെ പിടിച്ചു നിൽക്കാനാവില്ലെന്ന് കെ.എസ്.ആർ.ടി.സി എം.ഡിയും വ്യക്തമാക്കിയിരുന്നു.
രണ്ടര വർഷത്തിനിടയിൽ ഇന്ധന വിലയിലും മറ്റ് ചെലവുകളിയും ഭീമമായ വർധന ഉണ്ടായ സാഹചര്യത്തിൽ നിരക്ക് വർധനവല്ലാതെ മറ്റ് പരിഹാരമില്ലെന്ന നിലപാടിലാണ് ബസുടമകൾ. കെ.എസ്.ആർ.ടി.സിയും വൻ പ്രതിസന്ധിയിലാണ്. ഇതെല്ലാം പരിഗണിച്ചാണ് നിരക്ക് വർധനവ് പരിശോധിക്കാൻ സർക്കാർ ഒരുങ്ങുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ