തൃശ്ശൂർ: ബസ് ചാർജ് വർധിപ്പിക്കണമെന്ന ആവശ്യം ബസുടമകൾ ഉപേക്ഷിക്കുന്നു. നിരക്ക് വർധിപ്പിക്കുന്നത് യാത്രക്കാരെ ബസിൽ നിന്ന് അകറ്റും എന്ന വിലയിരുത്തലാണ് ബസുടമകളുടെ ഈ നീക്കത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്. പ്രളയക്കെടുതിയിലായ കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യം ബസ് ചാർജ് വർധനയ്ക്ക് അനുകൂലവുമല്ല. ഈ സാഹചര്യത്തിലാണ് പകരം, ബദൽ നിർദേശങ്ങൾ ബസുടമകൾ മുന്നോട്ടു വെക്കുന്നത്.
പ്രധാന ബദൽ നിർദേശങ്ങൾ ഇവയാണ്: ഇന്ധനത്തിന് സബ്സിഡി, നികുതിയിളവ്, 15 വർഷമെന്ന കാലാവധി ദീർഘിപ്പിക്കൽ, കെ.എസ്.ആർ.ടി.സിയിൽ ഇപ്പോൾ നടപ്പിലാക്കിയ സിംഗിൾ ഡ്യൂട്ടി പരിഷ്കാരത്തിനൊപ്പം റൂട്ടുകളിലും ക്രമീകരണം, ഈ റൂട്ടുകളിൽ സ്വകാര്യ ബസുകൾക്ക് പെർമിറ്റ്, ഇൻഷൂറൻസ് പ്രീമിയം കുറക്കുക, ടോളുകളിൽ നിന്ന് ഒഴിവാക്കുക, പൊതുവാഹനമായതിനാൽ കേന്ദ്ര-സംസ്ഥാന നികുതികളിൽ ഇളവ് വരുത്തുക, സൗജന്യ യാത്രകൾക്ക് നിയന്ത്രണം വരുത്തുക, ബസുടമകൾക്ക് ക്ഷേമനിധി ഏർപ്പെടുത്തുക, റോഡുകളുടെ ശോച്യാവസ്ഥ അടിയന്തര പ്രാധാന്യത്തോടെ കുറ്റമറ്റതാക്കുക.
ഈ നിർദേശങ്ങൾ ഈ ആഴ്ച തന്നെ മുഖ്യമന്ത്രിക്ക് സമർപ്പിക്കാനാണ് നീക്കം. ഇതിനോടുള്ള സർക്കാരിന്റെ തുടർസമീപനം നോക്കി ഭാവി പരിപാടികൾ തീരുമാനിക്കാനാണ് ബസുടമകളുടെ തീരുമാനം. നിലവിലെ നികുതിയൊടുക്കിയ കാലാവധി സെപ്റ്റംബർ 30ന് അവസാനിക്കുകയാണ്. സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ ജി-ഫോം നൽകി അറ്റക്കുറ്റപ്പണികൾക്കെന്ന പേരിൽ നികുതിയൊടുക്കാതെ ബസ്സുകൾ കയറ്റിയിടാനുള്ള തീരുമാനത്തിലാണ് ബസുടമകൾ.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ