തിരുവനന്തപുരം : വീട്ടമ്മയെയും കുഞ്ഞിനെയും കിണറ്റിൽ മരിച്ചനിലയിൽ കണ്ട സംഭവത്തിൽ ഭർത്താവ് ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരൻ മുതുവിള സലാ നിവാസിൽ റിജു (35), അമ്മ സുശീല (65), സഹോദരി ബിന്ദു (40) എന്നിവരാണ് അറസ്റ്റിലായത്.
റിജുവിന്റെ ഭാര്യ മിതൃമ്മല മാടൻകാവ് പാർപ്പിടത്തിൽ പരേതനായ സത്യശീലന്റെ മകൾ അഞ്ജു (26), ഒൻപതു മാസം പ്രായമുള്ള മകൻ മാധവ് കൃഷ്ണ എന്നിവരെ ജൂലൈ 28നു വൈകിട്ട് മൂന്നിനാണ് മിതൃമ്മലയിലെ കുടുംബവീട്ടിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. അമ്മയുടെ ദേഹത്ത് ഷാൾ ഉപയോഗിച്ചു ചേർത്തുകെട്ടിയ നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം.
നാലു വർഷം മുൻപായിരുന്നു അഞ്ജുവും റിജുവും തമ്മിലുള്ള വിവാഹം നടന്നത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് ആർഡിഒയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയാറാക്കി പൊലീസ് കേസെടുത്തു. അന്വേഷണത്തിൽ, യുവതി ഭർതൃഗൃഹത്തിൽ സാമ്പത്തികവും മാനസികവുമായ പീഡനത്തിനു വിധേയയായിരുന്നതായി കണ്ടെത്തി.
ഇതേത്തുടർന്ന് കേസ് ആറ്റിങ്ങൽ ഡിവൈഎസ്പി അനിൽകുമാർ ഏറ്റെടുക്കുകയും കുറ്റക്കാരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ