തിരുവനന്തപുരം: ലൈംഗികാരോപണവിധേയനായ ഷൊർണ്ണൂർ എംഎൽഎ പികെ ശശിയ്ക്കതിരെ കർശന നടപടിയെടുക്കാൻ സി.പി.എം. നിയോഗിച്ച അന്വേഷണ കമ്മിഷന്റെ ശുപാര്‍ശ. ഇന്നു ചേരുന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇക്കാര്യം പരിഗണിക്കും. സസ്പെന്ഷന് അടക്കമുള്ള കടുത്ത നടപടി പരിഗണനയിലാണ്.
അതേസമയം, തനിക്കെതിരേ ഗൂഢാലോചന നടന്നെന്ന ശശിയുടെ ആരോപണം അന്വേഷിക്കാന്‍ പ്രത്യേക കമ്മിഷനെ നിയോഗിച്ചേക്കും. മന്ത്രി എ.കെ. ബാലന്, പി.കെ. ശ്രീമതി എം.പി. എന്നിവരടങ്ങിയ അന്വേഷണ കമ്മിഷനാണ് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പി.കെ. ശശിക്കെതിരേ നടപടി വൈകിപ്പിക്കാനും പരാതി മറച്ചുവയ്ക്കാനും ശ്രമിച്ച രണ്ടു ഡി.െൈവ.എഫ്.ഐ. നേതാക്കള്‍ക്കെതിരേയും നടപടിയുണ്ടാകും.
ഡി.വൈ.എഫ്.ഐ. വനിതാ നേതാവിനോട് അപമര്യാദയായി പെരുമാറിയതാണ് ശശിക്കു വിനയായത്. പരാതി അട്ടിമറിക്കുന്നതിനു നടത്തിയ നീക്കങ്ങളും തെളിവായി സമിതിയംഗങ്ങള്‍ക്കു യുവതി കൈമാറിയിരുന്നു. ശശിയുടെ സംഭാഷണത്തിന്റെ ശബ്ദരേഖയും പരാതിയുമായി മുന്നോട്ടുപോകാതിരിക്കാന്‍ വന്‍തുക വാഗ്ദാനംചെയ്തുകൊണ്ടുള്ള വീഡിയോ ദൃശ്യങ്ങളും കമ്മിഷനു ലഭിച്ചിരുന്നു. കമ്മിഷന് പാലക്കാട്ടെത്തി യുവതിയുടെ മൊഴിയെടുത്തിരുന്നു. എന്നാല്‍, പരാതി പോലീസിനു കൈമാറേണ്ടെന്ന നിലപാടിലാണു നേതൃത്വമെന്നറിയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ