തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്ന സംസ്ഥാനത്തെ റോഡുകളും പാലങ്ങളും ശരിയാക്കാന്‍ ഒന്നര വര്‍ഷം വേണ്ടിവരുമെന്ന് മരാമത്ത് വകുപ്പ്. തകര്‍ന്നു കിടക്കുന്ന റോഡുകളും പാലങ്ങളും പുനര്‍നിര്‍മിക്കാന്‍ 5815.25 കോടി രൂപയാണ് വേണ്ടത്. പ്രളയത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത് മരാമത്ത് വകുപ്പിനാണ്.
പാലങ്ങളുടേയും റോഡുകളുടേയും അടിയന്തര അറ്റകുറ്റപ്പണികള്‍ക്കായി 1000 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. നിലവിലുള്ള റോഡ് വികസനപദ്ധതികളെ ബാധിക്കാതെ 5000 കോടിയിലേറെ തുക ഇനിയും കണ്ടെത്തേണ്ടതുണ്ട്.
ചെറിയ റോഡുകള്‍ മുതല്‍ സംസ്ഥാന പാതകള്‍ വരെയുള്ളവയുടെ പുനര്‍നിര്‍മാണത്തിനു 4978.08 കോടി രൂപ വേണം. ദേശീയപാതകള്‍ നന്നാക്കിയെടുക്കാന്‍ 533.78 കോടി രൂപ. തകര്‍ന്ന പാലങ്ങള്‍ നന്നാക്കാന്‍ 293.3 കോടിയും സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കു 10.09 കോടിയും വേണം.
മൊത്തം 34,732 കിലോമീറ്റര്‍ റോഡ് ആണു തകര്‍ന്നത്. 218 പാലങ്ങള്‍ക്കു കേടുപാടുകളുണ്ട്. കോട്ടയം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണു കൂടുതല്‍ നാശം. പ്രളയത്തെത്തുടര്‍ന്നു റോഡുകളില്‍ അടിഞ്ഞ മാലിന്യങ്ങള്‍ നീക്കാന്‍ മാത്രം അഞ്ചുകോടിയോളം രൂപ മരാമത്തു വകുപ്പ് ഇതുവരെ ചെലവഴിച്ചു. ഉരുള്‍പൊട്ടലില്‍ 25 ഇടങ്ങളില്‍ റോഡ് തകര്‍ന്നു. ഇവിടെ പാറയും ചെളിയും നീക്കാന്‍ 18 കോടി രൂപ വേണ്ടിവന്നു.
5774 കിലോമീറ്റര്‍ റോഡിലെ കുഴികള്‍ നികത്താന്‍ മാത്രം 368 കോടി രൂപ വേണം. വെള്ളക്കെട്ടു മൂലം ഭാവിയില്‍ റോഡുകള്‍ തകരാതിരിക്കാന്‍ 196 കോടി രൂപ ചെലവില്‍ അഴുക്കുചാലുകള്‍ നിര്‍മിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ