ട്രസ്റ്റ് രൂപീകരിച്ചത് രാജ്യത്തെ കബളിപ്പിക്കാനോ ? സഭക്കെതിരെ വിമര്‍ശനവുമായി ഹൈക്കോടതി

ട്രസ്റ്റ് രൂപീകരിച്ചത് രാജ്യത്തെ കബളിപ്പിക്കാനോ ? സഭക്കെതിരെ വിമര്‍ശനവുമായി ഹൈക്കോടതി

സഭയുടെ സ്വത്ത് പൊതുസ്വത്തല്ല. അത് കൈകാര്യം ചെയ്യാന്‍ തനിക്ക് അവകാശമുണ്ട്.

കൊച്ചി : ഭൂമി ഇടപാടില്‍ സീറോ മലബാര്‍ സഭയ്ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം. എറണാകുളം-അങ്കമാലി ഭൂമി ഇടപാടിന് ട്രസ്റ്റ് രൂപീകരിച്ചത് എന്തിനെന്ന് കോടതി ചോദിച്ചു. നികുതി ഇളവിന് വേണ്ടിയാണ് ട്രസ്റ്റ് രൂപീകരിച്ചതെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അഭിഭാഷകന്‍ മറുപടി നല്‍കി. നികുതി വെട്ടിപ്പിലൂടെ രാജ്യത്തെ കബളിപ്പിക്കാനായിരുന്നോ ലക്ഷ്യമെന്ന് വിശദീകരണത്തിന് മറുപടിയായി കോടതി ചോദിച്ചു. 

സഭയുടെ ഭൂമി പൊതുസ്വത്തല്ലെന്നും, സ്വകാര്യ സ്വത്താണെന്നുമായിരുന്നു ആലഞ്ചേരി നേരത്തെ കോടതിയില്‍ വ്യക്തമാക്കിയിരുന്നത്. സഭയുടെ സ്വത്ത് പൊതുസ്വത്തല്ല. അത് കൈകാര്യം ചെയ്യാന്‍ തനിക്ക് അവകാശമുണ്ട്. സഭയുടെ ഭൂമി വില്‍ക്കുന്നത് മൂന്നാമതൊരാള്‍ക്ക് ചോദ്യം ചെയ്യാനാവില്ലെന്നും വാദത്തിനിടെ കര്‍ദിനാള്‍ വിശദീകരിച്ചിരുന്നു. 

എന്നാല്‍ ഈ വാദം പൊളിയുന്ന തരത്തില്‍ ഭൂമി ഇടപാടിനായി ട്രസ്റ്റ് രൂപീകരിച്ച കാര്യം കോടതിയുടെ ശ്രദ്ധയില്‍പെട്ടു. ഭൂമി ഇടപാടിനായി നികുതി ഇളവ് തേടിയ കാര്യം നികുതി വകുപ്പും കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് കോടതി ട്രസ്റ്റ് രൂപീകരിച്ചതെന്തിനെന്ന് കര്‍ദിനാളിനോട് ചോദിച്ചത്. ഭൂമി ഇടപാടില്‍ കേസെടുക്കാനാവില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. 

ഭൂമി ഇടപാട് സംബന്ധിച്ച അന്വേഷണം പൊലീസിന് വിടണമെന്നാവശ്യപ്പെട്ട് പെരുമ്പാവൂര്‍ പുല്ലുവഴി സ്വദേശി ജോഷി വര്‍ഗീസാണ് കോടതിയെ സമീപിച്ചത്.  ഭൂമിയിടപാടിനെക്കുറിച്ച് എറണാകുളം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് എട്ടാം കോടതിയില്‍(മരട്) നിലവിലുള്ള അന്യായത്തിലെ അന്വേഷണം പോലീസിന് കൈമാറാന്‍ നിര്‍ദേശിക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com