ശ്രീജിത്തുമായി മുഖ്യമന്ത്രി ഏഴു മണിക്ക് ചര്‍ച്ച നടത്തും; അന്വേഷണം സിബിഐയിലേക്ക്

ക്ലിഫ് ഹൗസില്‍ എത്തി ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നും എന്നാല്‍ സമരം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും ശ്രീജിത്ത്
ശ്രീജിത്തുമായി മുഖ്യമന്ത്രി ഏഴു മണിക്ക് ചര്‍ച്ച നടത്തും; അന്വേഷണം സിബിഐയിലേക്ക്

തിരുവനന്തപുരം: സഹോദരന്റെ കസ്റ്റഡി മരണത്തില്‍ നീതി തേടി 765 ദിവസമായി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിത്തിനെയും അമ്മയെയും മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ചയ്ക്ക് വിളിച്ചു. ഇന്ന് വൈകുന്നേരം ഏഴ് മണിക്കാണ് ചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രി ക്ഷണിച്ചിരിക്കുന്നത്. ഇക്കാര്യം മുഖ്യമന്ത്രി തന്നെ നേരിട്ട് ഫോണില്‍ വിളിച്ച് ശ്രീജിത്തിനെ അറിയിക്കുകയായിരുന്നു. 

ക്ലിഫ് ഹൗസില്‍ എത്തി ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നും എന്നാല്‍ സമരം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും ശ്രീജിത്ത് പറഞ്ഞു.

അതിനിടെ ശ്രീജിത്തിന്റെ സഹോദരന്‍ ശ്രീജിവിന്റെ കസ്റ്റഡി മരണം സി.ബി.ഐ അന്വേഷിക്കമെന്ന് ഉറപ്പ് ലഭിച്ചതായി എംപിമാരായ കെസി വേണുഗോപാലും ശശി തരൂരും അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷമാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്. ഇക്കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പ് ഉടന്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ശശി തരൂര്‍ ട്വീറ്റ്‌ചെയ്തു. ശ്രീജിത്ത് ഇനി സമരം അവസാനിപ്പിക്കണം എന്നും ശശി തരൂര്‍ ആവശ്യപ്പെട്ടു.

സി.ബി.ഐ അന്വേഷണം സംബന്ധിച്ച് ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ശ്രീജിത്തും അമ്മയും പറഞ്ഞു. അന്വേഷണം ഏറ്റെടുത്ത്‌കൊണ്ടുള്ള അറിയിപ്പ് ലഭിച്ചാല്‍ മാത്രമേ സമരം അവസാനിപ്പിക്കുകയുള്ളൂ എന്നും അവര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com