കോട്ടയം: മുണ്ടക്കയം ബസ് സ്റ്റാന്റിനു സമീപമുള്ള തുണിക്കടയിലെ സിസിടിവി ദൃശ്യങ്ങളില്‍ കണ്ട പെണ്‍കുട്ടി ജസ്നയോട് മുഖസാമ്യമുള്ള അലീഷയല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇതോടെ പെൺകുട്ടി ജസ്നയാണെന്ന സംശയം പൊലീസിന് വർധിച്ചിരിക്കുകയാണ്. ദൃശ്യങ്ങലിലുള്ളത് ജസ്ന തന്നെയാണോ എന്ന് ഉറപ്പിക്കുന്നതിനായി വീണ്ടും സഹപാഠികളെയും ബന്ധുക്കളെയും കാണിക്കാനുള്ള തീരുമാനത്തിലാണ് പൊലീസ് സംഘം.
പത്തനംതിട്ടയിലെ എരുമേലിയിൽ നിന്ന് ജസ്‌നയെ കാണാതായ മാര്‍ച്ച് 22ന് 10:44 നാണ് ജസ്‌നയോടു സാമ്യമുള്ള യുവതിയുടെ ദൃശ്യങ്ങൾ മുണ്ടക്കയം ബസ് സ്റ്റാന്റിനു സമീപമുള്ള തുണിക്കടയിലെ സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞത്. ദൃശ്യങ്ങളില്‍ കണ്ട പെണ്‍കുട്ടി തലയിലൂടെ ഷാള്‍ ഇട്ടിരുന്നു. അതുകൊണ്ടു തന്നെ അതു ജസ്‌ന തന്നെയാണെന്നു ഉറപ്പിച്ചു പറയാന്‍ വീട്ടുകാര്‍ക്കോ കൂട്ടുകാര്‍ക്കോ സാധിച്ചിരുന്നില്ല. മാത്രമല്ല, കാണാതായപ്പോൾ ജസ്‌ന ധരിച്ചിരുന്നു എന്നു പറയപ്പെടുന്ന വേഷവും അല്ലായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ജസ്‌നയോടു വളരെയധികം സാമ്യമുള്ള അലീഷ എന്ന മുണ്ടക്കയം സ്വദേശിനിയെ പോലീസ് കണ്ടെത്തിയത്. ഇതോടെ ദൃശ്യങ്ങളിലേത് ജസ്നയല്ല, അലീഷയാണെന്നും വാദം ഉയർന്നു. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിയ പൊലീസ് സംഘം ദൃശ്യങ്ങളിലുള്ളത് അലീഷയല്ലെന്ന് ഉറപ്പിക്കുകയായിരുന്നു. ദൃശ്യങ്ങളിലുള്ളത് ജസ്ന അല്ലെങ്കിൽ മറ്റാര് എന്നതും പൊലീസിനെ കുഴക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ