ഇടുക്കിയില്‍ മുന്‍കരുതല്‍ നടപടികള്‍ ; ചാലുകളിലെ തടസ്സങ്ങള്‍ നീക്കി തുടങ്ങി, ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സജ്ജമെന്ന് മന്ത്രി എം എം മണി

ജലനിരപ്പ് 2395 അടിയായാല്‍ ഓറഞ്ച് അലര്‍ട്ട് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിക്കും. അണക്കെട്ടിന് മുകളില്‍ ഇന്ന് രാത്രി കണ്‍ട്രോള്‍ റൂം തുറക്കുമെന്നും അധികൃതര്‍
ഇടുക്കിയില്‍ മുന്‍കരുതല്‍ നടപടികള്‍ ; ചാലുകളിലെ തടസ്സങ്ങള്‍ നീക്കി തുടങ്ങി, ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സജ്ജമെന്ന് മന്ത്രി എം എം മണി

ഇടുക്കി : ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ ആരംഭിച്ചു. ഡാമിന്റെ ഷട്ടര്‍ തുറന്നാല്‍ വെള്ളം ഒഴുകി പോകേണ്ട ചാലുകളിലെ തടസ്സം നീക്കുന്ന ജോലിയാണ് പുരോഗമിക്കുന്നത്. ചെറുതോണി പുഴയിലെ മണ്‍തിട്ടകളും നീക്കുന്നുണ്ട്. അണക്കെട്ടിലെ ജലനിരപ്പ് ഇപ്പോള്‍ 2934.7 അടിയായാണ് ഉയര്‍ന്നിട്ടുള്ളത്. 

അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി ഇടുക്കിയിൽ ഉന്നത തലയോ​ഗം ചേർന്നു. എഡിഎമ്മിന്റെ നേതൃത്വത്തിലാണ് യോ​ഗം ചേർന്ന് സ്ഥിതി​ഗതികളും സുര​ക്ഷാ ക്രമീകരണങ്ങളും വിലയിരുത്തുന്നത്. യോ​ഗത്തിൽ ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോ​ഗസ്ഥരും പങ്കെടുക്കുന്നുണ്ട്. 

മുല്ലപ്പെരിയാര്‍ അണക്കെട്ടിലും ജലനിരപ്പ് ഉയരുന്നുണ്ട്. ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഷട്ടര്‍ ഉയര്‍ത്തേണ്ടി വന്നാലുള്ള ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സജ്ജമാണെന്ന് മന്ത്രി എംഎം മണി പറഞ്ഞു. അണക്കെട്ടിലെ ജലനിരപ്പ് 2400 അടിയിലെത്താന്‍ കാത്തിരിക്കില്ല. വേണ്ടി വന്നാല്‍ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 

ജലനിരപ്പ് 2395 അടിയായാല്‍ ഓറഞ്ച് അലര്‍ട്ട് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിക്കും. അണക്കെട്ടിന് മുകളില്‍ ഇന്ന് രാത്രി കണ്‍ട്രോള്‍ റൂം തുറക്കുമെന്നും അധികൃതര്‍ അറിയിച്ചു. അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായുള്ള മുന്‍കരുതല്‍ നടപടികള്‍ വിവിധ വകുപ്പുകള്‍ പരിശോധിച്ചു വരികയാണ്. അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത് 24.4  ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണ്. 9.8 ദശലക്ഷം ഘനമീറ്റര്‍ ജലമാണ് വൈദ്യുതി ഉത്പാദനത്തിന് ഉപയോഗിക്കുന്നത്. ഇടുക്കി അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി 2403 അടിയാണ്.

വെള്ളം ഉയരുന്ന മുറയ്ക്ക് ചെറുതോണി അണക്കെട്ടിന്റെ അഞ്ചു ഷട്ടറുകള്‍ ഉയര്‍ത്തി ജലനിരപ്പ് ക്രമീകരിക്കാനാണ് ആലോചന. ചെറുതോണി പുഴയിലൂടെ പെരിയാറിലേക്കു വെള്ളമെത്തും. അത്  അണക്കെട്ടിന്റെ ഓരത്തുള്ള ചെറുതോണി പട്ടണത്തിനും സമീപ പ്രദേശങ്ങള്‍ക്കും ഭീഷണി സൃഷ്ടിച്ചേക്കാം. വെള്ളപ്പൊക്കം കണക്കിലെടുത്ത് സമീപ പ്രദേശത്തെ ആയിരത്തോളം പേരെയെങ്കിലും മാറ്റിപ്പാര്‍പ്പിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com