തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ വിവാദമായ ‘കടക്കൂ പുറത്ത്’ പ്രയോഗം ഗുരുവായൂർ ക്ഷേത്രത്തിലും. മുൻമന്ത്രി പി കെ ജയലക്ഷ്മിക്കും കുടുംബത്തിനുമാണ് ഗുരുവായൂർ ക്ഷേത്രത്തിൽ ദുരനുഭവം ഉണ്ടായത്. മകളുടെ ചോറൂണിനാണ് ജയലക്ഷ്മിയും ഭർത്താവ് അനിൽകുമാറും ബന്ധുക്കളോടൊപ്പം ക്ഷേത്രത്തിലെത്തിയത്. നഗരസഭ കൗൺസിലറായ ലത പ്രേമനും ഇവർക്കൊപ്പം ഉണ്ടായിരുന്നു. ചോറൂണിന് ശേഷം ദർശനം നടത്താനുള്ള അനുമതിക്കായി ക്ഷേത്ര ഗോപുരത്തിലെത്തിയപ്പോഴാണ് ഉദ്യോഗസ്ഥൻ അപമര്യാദയായി പെരുമാറുകയും ക്ഷോഭിച്ച് പുറത്താക്കിയതെന്നും ലത പ്രേമൻ വ്യക്തമാക്കി. കൂടെയുള്ളത് മുൻ മന്ത്രിയാണെന്ന് പറഞ്ഞെങ്കിലും പുറത്തു കടക്കാൻ ഉദ്യോഗസ്ഥൻ കൽപിച്ചതായി അവർ പറഞ്ഞു.
ഇതിൽ മനംനൊന്ത ജയലക്ഷ്മി ദർശനം നടത്താതെ മടങ്ങി. ദർശനം നടത്താനാവാത്തതിൽ ദുഃഖിതയായ ജയലക്ഷ്മി ഉത്സവക്കഞ്ഞി കുടിക്കാൻ നിൽക്കാതെ ഗുരുവായൂരിൽ നിന്ന് മടങ്ങി. ക്ഷേത്രത്തിൽ നേരിട്ട മോശം പെരുമാറ്റം വിശദീകരിച്ച് കൗൺസിലർ ലത പ്രേമൻ ദേവസ്വം അഡ്മിനിസ്ട്രേറ്റർക്ക് പരാതി നൽകി. മുഖ്യമന്ത്രി പിണറായി വിജയന്റെ ‘കടക്കൂ പുറത്ത്’ ക്ഷേത്രത്തിലും ആവർത്തിക്കുകയാണെന്ന് പരാതിയിൽ സൂചിപ്പിക്കുന്നു. അങ്ങേയറ്റം പരുഷമായ ഭാഷയിലാണ് ദേവസ്വം ഉദ്യോഗസ്ഥൻ സംസാരിച്ചതെന്ന് ജയലക്ഷ്മി വ്യക്തമാക്കി.
മുൻ മന്ത്രിയും കൗൺസിലറും എന്നതു പോയിട്ട്, രണ്ട് സ്ത്രീകൾ എന്ന പരിഗണന പോലുമില്ലാതെയായിരുന്നു ശകാരം. ചോറൂണിന് ചീട്ടാക്കിയവർക്ക് വരി നിൽക്കാതെ അകത്തേക്ക് വിടാൻ അനുമതി നൽകേണ്ട ഉദ്യോഗസ്ഥനാണ് മോശമായി സംസാരിച്ചത്. അതേസമയം സംഭവത്തിൽ വിശദീകരണവുമായി ദേവസ്വം ബോർഡ് രംഗത്തെത്തി. മേളം കഴിയും വരെ കാത്തിരിക്കാൻ മാത്രമാണ് പറഞ്ഞതെന്ന് അധികൃതർ സൂചിപ്പിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച ശേഷം ആവശ്യമെങ്കിൽ നടപടിയുണ്ടാവുമെന്ന് ദേവസ്വം ചെയർമാൻ കെ ബി മോഹൻദാസും വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ