മരട് : ദേവസ്വം ബോർഡിന്റെ ക്ഷേത്രത്തിൽ കായികപരിശീലനം നടത്തിയതിന് 30 ആർ.എസ്.എസ് പ്രവർത്തകർക്കെതിരെ കേസ്. അനുമതിയില്ലാതെ കായികപരിശീലനം നടത്തിയെന്ന കൊച്ചി ദേവസ്വം ബോർഡിന്റെ പരാതിയെത്തുടർന്നാണ് മരട് പൊലീസ് കേസെടുത്തത്. ദേവസ്വത്തിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ കായികപരിശീലനം നടത്താൻ ബോർഡിന്റെ അനുമതി വേണമെന്നാണ് വ്യവസ്ഥ.
വെള്ളിയാഴ്ച രാത്രി 8.30ന് മരട് തിരു അയിനി സ്വയംഭൂ ശിവ ക്ഷേത്രത്തിലായിരുന്നു സംഭവം. കായികപരിശീലനം തടയാനെത്തിയ നാട്ടുകാരും ആർ.എസ്.എസ് പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടാവുകയും നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. പൊലീസ് എത്താത്തതിനെത്തുടർന്ന് സി.ഐയെ വിവരമറിയിച്ചു. എറണാകുളം സൗത്ത് സി.ഐ സിബി ടോമിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം ആർ.എസ്.എസ് പ്രവർത്തകരുടെ വിവരങ്ങൾ ശേഖരിച്ച് കണ്ടാലറിയാവുന്ന 30 പേർക്കേതിെര കേസെടുക്കുകയായിരുന്നു.
നേരത്തേ, നാട്ടുകാർ പരിശീലനത്തിനെതിെര ദേവസ്വം ബോർഡിന് പരാതി നൽകിയിരുന്നു. കുറച്ചുനാളായി നിർത്തിവെച്ചിരുന്ന പരിശീലനം വെള്ളിയാഴ്ചയാണ് പുനരാരംഭിച്ചത്. ക്ഷേത്രത്തിന് മുന്നിൽ വൈറ്റില ദേവസ്വം കമീഷണറുടെ ഉത്തരവ് പുറപ്പെടുവിച്ച് നോട്ടീസ് പതിച്ചിട്ടുണ്ട്. അനധികൃതമായി ആരും ക്ഷേത്രത്തിൽ പ്രവേശിക്കുകയോ കായികപരിശീലനം നടത്തുകയോ ചെയ്യരുതെന്നാണ് നോട്ടീസിൽ പറയുന്നത്. ക്ഷേത്രനട അടച്ചശേഷം രാത്രി നടക്കുന്ന പരിശീലനങ്ങൾക്ക് പുറമേനിന്നുള്ളവരാണ് എത്തിയിരുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ