തിരുവനന്തപുരം : ചക്ക നാളെ മുതൽ വെറും ഫലമല്ല. നമ്മുടെ കേരളത്തിന്റെ സ്വന്തം ഔദ്യോഗിക ഫലമാകുന്നു. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം നാളെ നടക്കും. ഇതിന്റെ ഭാഗമായി കേരള നിയമസഭയിലും പ്രഖ്യാപനം ഉണ്ടാകുമെന്ന് കൃഷിമന്ത്രി വി എസ് സുനിൽകുമാർ അറിയിച്ചു. കൃഷി വകുപ്പാണ് ചക്കയെ ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കുന്നത് സംബന്ധിച്ച റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചത്.
സംസ്ഥാന മൃഗത്തിനും പക്ഷിക്കും പൂവിനും മീനിനും പിന്നാലെയാണ് സംസ്ഥാന ഫലവും പ്രഖ്യാപിക്കുന്നത്. രാജ്യാന്തര തലത്തിലും ദേശീയ തലത്തിലും ‘കേരളത്തില്‍ നിന്നുള്ള ചക്ക’ എന്ന ബ്രാന്‍ഡായി അവതരിപ്പിക്കുന്നതിനു മുന്നോടിയായിക്കൂടിയാണ് ഔദ്യോഗിക ‘ഫല’പ്രഖ്യാപനം. ചക്കയുടെ ഉല്‍പാദനവും വില്‍പനയും കൂട്ടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സംസ്ഥാന ഫലമായി പ്രഖ്യാപിക്കുന്നതെന്ന് കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു.
ചക്കയെ പ്രത്യേക ബ്രാന്‍ഡാക്കുന്നതിലൂടെ 15,000 കോടി രൂപയുടെ വരുമാനമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. പ്രതിവർഷം 32 കോടി ചക്കകൾ കേരളത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നുണ്ടെങ്കിലും അതിൽ 30 ശതമാനവും നശിച്ചുപോകുന്നതായാണ് കണക്കുകൾ. ചക്ക സംസ്ഥാനത്ത് വൻതോതിൽ ഉത്പാദിപ്പിക്കപ്പെടുന്നുണ്ടെങ്കിലും വാണിജ്യാടിസ്ഥാനത്തിൽ അത് ഉപയോഗപ്പെടുത്താനായിട്ടില്ല. ഔഗ്യോഗിക ‘ഫല’ പ്രഖ്യാപനത്തിലൂടെ ആ കുറവ് നികത്താനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്ന് കൃഷിമന്ത്രി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ