തിരുവനന്തപുരം: അറബിക്കടലിൽ വീണ്ടും ന്യൂനമർദം രൂപപ്പെട്ടു. കേരളം, ലക്ഷദ്വീപ്, കർണാടകം തീരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർവരെ വേഗത്തിൽ കാറ്റുവീശും. ശക്തമായ മഴയുമുണ്ടാവും.വടക്കൻ കേരള-കർണാടക തീരത്തിന് തെക്കുഭാഗത്താണ് ന്യൂനമർദം രൂപപ്പെട്ടത്.
കേരളം, കന്യാകുമാരി, ലക്ഷദ്വീപ്, കർണാടകം തീരങ്ങളിൽ 30 വരെ മീൻപിടിക്കാൻ പോകരുതെന്ന് കാലാവസ്ഥാവകുപ്പ് വീണ്ടും മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസങ്ങളിലും ഇതേ മുന്നറിയിപ്പുണ്ടായിരുന്നു. തിങ്കളാഴ്ച ചിലസ്ഥലങ്ങളിൽ 12 മുതൽ 20 സെന്റിമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മേയ് 29 മുതൽ 31 വരെ ശക്തമായ മഴയുണ്ടാവും.
ഇപ്പോൾ രൂപപ്പെട്ട ന്യൂനമർദം രണ്ടുദിവസത്തിനുള്ളിൽ ശക്തമാകും. ഏറ്റവും ശക്തികുറഞ്ഞ സ്ഥിതിയിലാണ് ഇപ്പോൾ. ഇത് കൂടുതൽ ശക്തിപ്രാപിക്കുമോ ചുഴലിക്കാറ്റായി മാറുമോ എന്ന് ഇപ്പോൾ പറയാനാവില്ല. സാഹചര്യങ്ങൾ വിലയിരുത്തി കാലാവസ്ഥാവകുപ്പ് ഇതുസംബന്ധിച്ച് മുന്നറിയിപ്പുകൾ നൽകും.
തെക്കുപടിഞ്ഞാറൻ കാലവർഷം കൂടുതൽ മുന്നേറിയിട്ടുണ്ട്. കന്യാകുമാരിയുടെ ചില ഭാഗങ്ങളിൽവരെ അത് എത്തി. അടുത്ത 48 മണിക്കൂറിൽ കൂടുതൽ മുന്നേറി കേരളാതീരത്ത് എത്താനുള്ള സാധ്യതയുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ