കോട്ടയം: പ്രണയ വിവാഹത്തിന്റെ പേരിൽ നവവരനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ നീനുവിന്റെ കുടുംബവുമായി ബന്ധപ്പെട്ട് കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. മാന്നാനം സ്വദേശിയായ കെവിനെ തട്ടിക്കൊണ്ടുപോയതിൽ നീനുവിന്റെ മാതാപിതാക്കളുടെ പങ്ക് തെളിഞ്ഞതിന് പിന്നാലെയാണ് കുടുംബവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. നീനുവിന്‍റെ സുഹൃത്തിനെ കൊല്ലാനും കുടുംബം മുൻപ് ക്വട്ടേഷൻ നൽകിയിരുന്നുവെന്നാണ് വിവരം. തെന്മല സ്വദശിയായ സുഹൃത്തിനെ വെട്ടിപരിക്കേൽപിക്കാനാണ് ശ്രമം നടന്നത്. രണ്ടര വർഷം മുൻപായിരുന്നു ഇതെന്നാണ് സൂചന.
നീനുവുമായുള്ള സൗഹൃദം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഈ ആക്രമണം നടന്നത്. വീട്ടിലെത്തിയാണ് ക്വട്ടേഷൻ സംഘം ഈ യുവാവിനെ വെട്ടിപരിക്കേൽപിക്കാൻ ശ്രമിച്ചത്. വീട്ടിൽ നിന്നിറങ്ങി ഓടിയാണ് അന്ന് യുവാവ് രക്ഷപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് തെന്മല പോലീസ് സ്റ്റേഷനിൽ ഒരു കേസ് നിലനിന്നിരുന്നുവെന്നും ഇത് പിന്നീട് ഒത്തു തീർപ്പാക്കിയെന്നുമാണ് വിവരം.
അതേസമയം വീടാക്രമിച്ച് കെവിനെ തട്ടിക്കൊണ്ടുപോയതില്‍ നീനുവിന്റെ മാതാപിതാക്കള്‍ക്കും പങ്കുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. പിതാവ് ചാക്കോയും അമ്മ രഹനയും അറിഞ്ഞായിരുന്നു ഇതിനായി നീക്കങ്ങള്‍ നടത്തിയതെന്ന് കേസില്‍ പിടിയിലായ നിയാസിന്റെ ഉമ്മ മാധ്യമങ്ങളോട് വെളിപ്പെടുത്തി.കെവിനെ തട്ടിക്കൊണ്ടുപോകാന്‍ വണ്ടി വാടകയ്‌ക്കെടുക്കാന്‍ നിയാസിനോട് ഇരുവരും ആവശ്യപ്പെട്ടു. നിയാസ് മടിച്ചപ്പോള്‍ ചാക്കോയും രഹനയും നിര്‍ബന്ധിച്ചെന്നും നിയാസിന്റെ ഉമ്മ ലൈല ബീവി മാധ്യമങ്ങളോട് പറഞ്ഞു.കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തില്‍ വാഹനം ഓടിച്ചിരുന്ന നിയാസ് ഡിവൈഎഫ്‌ഐ തെന്മല യൂണിറ്റ് സെക്രട്ടറിയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ