സന്നിധാനത്ത് പ്രതിഷേധങ്ങള്‍ വിലക്കി ഹൈക്കോടതി, നാമജപം നടത്താം; നിരോധനാജ്ഞ നിലനില്‍ക്കും, മൂന്ന് നിരീക്ഷകരെ നിയോഗിച്ചു

ശബരിമലയില്‍ നിരോധനാജ്ഞ നിലനില്‍ക്കുമെന്ന് വ്യക്തമാക്കിയ കോടതി പൊലീസ് ഏര്‍പ്പെടുത്തിയ ഏകപക്ഷീയമായ നിയന്ത്രണങ്ങളില്‍ അതൃപതി രേഖപ്പെടുത്തി
സന്നിധാനത്ത് പ്രതിഷേധങ്ങള്‍ വിലക്കി ഹൈക്കോടതി, നാമജപം നടത്താം; നിരോധനാജ്ഞ നിലനില്‍ക്കും, മൂന്ന് നിരീക്ഷകരെ നിയോഗിച്ചു

കൊച്ചി: ശബരിമല സന്നിധാനത്ത് പ്രതിഷേധങ്ങള്‍ പാടില്ലെന്ന് ഹൈക്കോടതി. ശബരിമലയില്‍ നിരോധനാജ്ഞ നിലനില്‍ക്കുമെന്ന് വ്യക്തമാക്കിയ കോടതി പൊലീസ് ഏര്‍പ്പെടുത്തിയ ഏകപക്ഷീയമായ നിയന്ത്രണങ്ങളില്‍ അതൃപതി രേഖപ്പെടുത്തി. മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനകാലം സുഗമമമായി മുന്നോട്ടുപോകാന്‍ മൂന്നു നിരീക്ഷകരെ കോടതി നിയോഗിച്ചു. ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പരിഗണിക്കവേയാണ് കോടതിയുടെ ഉത്തരവ്.

ശബരിമലയില്‍ നിരോധനാജ്ഞ നിലനില്‍ക്കുമെന്ന് വ്യക്തമാക്കിയ കോടതി പൊലീസിന് മാന്യമായ പരിശോധന നടത്താമെന്നും നിര്‍ദേശിച്ചു. സന്നിധാനത്ത് നാമജപം പാടില്ലെന്ന പൊലീസിന്റെ ഉത്തരവ് കോടതി റദ്ദാക്കി. കൂടാതെ നടപ്പന്തലില്‍ സ്ത്രീകള്‍, കുട്ടികള്‍, അംഗപരിമിതര്‍ എന്നിവര്‍ക്ക് വിരിവെയ്ക്കാനും കോടതി അനുമതി നല്‍കി. ഈ സമയത്ത് ദര്‍ശനത്തിന് വരുന്നവര്‍ക്ക് ബാരിക്കേഡ് തയ്യാറാക്കി പ്രത്യേക ക്യൂ അനുവദിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനകാലം സുഗമമമായി മുന്നോട്ടുപോകാന്‍ റിട്ട. ജഡ്ജിമാരായ ജസ്റ്റിസ് പി ആര്‍ രാമന്‍, ജസ്റ്റിസ് സിരിജഗന്‍, ഡിജിപി ഹേമചന്ദ്രന്‍ എന്നിവരെയാണ് കോടതി നിരീക്ഷകരായി നിയോഗിച്ചത്.തീര്‍ത്ഥാടനക്കാലം കഴിയുന്നതുവരെയാണ് ഇവരുടെ കാലാവധി. 

വിമര്‍ശനങ്ങള്‍ക്കിടെ, പൊലീസില്‍ വിശ്വാസമുണ്ടെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍ അന്നദാന, പ്രസാദ കൗണ്ടറുകള്‍ നേരത്തെ അടക്കരുത്. 
സന്നിധാനത്തെ അന്നദാന മണ്ഡപവും പ്രസാദ കൗണ്ടറുകളും അടയ്ക്കാന്‍ പൊലീസ് എന്തിനു നിര്‍ദേശിച്ചുവെന്ന് കോടതി ചോദിച്ചു. ഗസ്റ്റ് ഹൗസും മുറികളും അടച്ച് താക്കോല്‍ ഏല്‍പ്പിക്കാന്‍ എന്തിനാണ് ആവശ്യപ്പെട്ടതെന്നും കോടതി ആരാഞ്ഞു.ശബരിമല തീര്‍ത്ഥാടകര്‍ക്ക് യാത്രാ നിയന്ത്രണവും പാടില്ല. കെ എസ്ആര്‍ടിസി തുടര്‍ച്ചയായി സര്‍വീസ് നടത്തണമെന്നും കോടതി നിര്‍ദേശിച്ചു.

നേരത്തെ വാദത്തിനിടെ, ശബരിമലയില്‍ ഹൈക്കോടതി ജഡ്ജിയെ പൊലീസ് അപമാനിച്ചതായി ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ജഡ്ജി വിസമ്മതിച്ചതിനാല്‍ മാത്രം ഇതില്‍ കേസെടുക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. ജഡ്ജിയെ അപമാനിച്ചതില്‍ സ്വമേധയാ കേസെടുക്കാന്‍ ഒരുങ്ങിയതാണെന്ന് കോടതി ഓര്‍മിപ്പിച്ചു. ജഡ്ജി വിസമ്മതിച്ചതിനാലാണ് കേസെടുക്കാത്തത്. ജഡ്ജിയുടെ മഹാമനസ്‌കത ബഹഹീനതയായി കാണരുതെന്ന് കോടതി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com