ബാലഭാസ്‌കറിന്റെ സംസ്‌കാരം നാളെ ഉച്ചയ്ക്ക; ഇന്ന് യൂണിവേഴ്‌സിറ്റി കോളെജിലും കലാഭവനിലും പൊതുദര്‍ശനം 

പൂജപ്പുരയിലെ വീട്ടുവളപ്പിലാണ് സംസ്‌കാരം
ബാലഭാസ്‌കറിന്റെ സംസ്‌കാരം നാളെ ഉച്ചയ്ക്ക; ഇന്ന് യൂണിവേഴ്‌സിറ്റി കോളെജിലും കലാഭവനിലും പൊതുദര്‍ശനം 

തിരുവനന്തപുരം: അന്തരിച്ച വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്‌ക്കറിന്റെ സംസ്‌കാരം നാളെ ഉച്ചയ്ക്ക്. പൂജപ്പുരയിലെ വീട്ടുവളപ്പിലാണ് സംസ്‌കാരം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന് നാലുമണിവരെ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളെജില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. വൈകിട്ട് നാലുമണിക്ക് ശേഷം കലാഭവനിലും മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. 

തൃശൂരില്‍ നിന്നും ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന വഴി തിരുവനന്തപുരത്ത് വെച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബാലഭാസ്‌കര്‍ കഴിഞ്ഞ രണ്ടാഴ്ചയായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ജീവിതത്തിലേക്ക് ബാലഭാസ്‌കര്‍ തിരികെ എത്തും എന്ന് ഏവരും പ്രതീക്ഷിച്ചിരിക്കെയാണ് മരണവാര്‍ത്ത എത്തുന്നത്. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ 12.50നാണ് മരണം സംഭവിച്ചത്. 

കഴിഞ്ഞ 25ന്, ദേശീയ പാതയില്‍ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാമ്പ് ജങ്ഷന് സമീപം പുലര്‍ച്ചെ നാലോടെയായിരുന്നു ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ഏകമകള്‍ തേജസ്വിനി ബാല മരിച്ചിരുന്നു. ഭാര്യ ലക്ഷ്മി ചികിത്സയിലാണ്. ബാലഭാസ്‌കറിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവെന്ന ആശുപത്രി അധികൃതരുടെ പ്രതികരണം വന്ന് മണിക്കൂറുകള്‍ മാത്രം പിന്നിടുമ്പോഴാണ് മരണവാര്‍ത്ത എത്തിയത്. അപകടത്തില്‍ ഭാര്യ ലക്ഷ്മിയും ഡ്രൈവറും കുടുംബസുഹൃത്തുമായ അര്‍ജുനും സാരമായി പരുക്കേറ്റിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com