കോട്ടയം: ശബരിമലയിൽ കയറാനെത്തിയ യുവതികൾ അഴിഞ്ഞാട്ടക്കാരികളെന്ന് പി.സി ജോർജ് എംഎൽഎ. മല കയറാനെത്തിയതിന് ചുംബന സമര നേതാവ് രഹ്ന ഫാത്തിമയ്ക്കെതിരെ കേസെടുക്കണം. അവരാണ് ഭക്തരുടെ മതവികാരം വൃണപ്പെടുത്തിയത്. രഹ്ന ഫാത്തിമയ്ക്ക് പൊലീസ് യൂണിഫോമും ഹെൽമറ്റും കൊടുത്തത് നിയമ വിരുദ്ധമാണെന്നും പിസി ജോർജ് പറഞ്ഞു.
രാഹുൽ ഈശ്വർ ഒരു തെറ്റും ചെയ്തിട്ടില്ല. രാഹുലിനെ ജയിൽ മോചിതനാക്കണം. നിലയ്ക്കലും പമ്പയിലും നടത്തിയ പൊലീസ് നരനായാട്ടിനെതിരെ ജുഡീഷ്യൽ അന്വേഷണം നടത്തണം. തിരുമാനമുണ്ടായില്ലെങ്കിൽ മുഴുവൻ മത വിശ്വാസികളേയും രംഗത്തിറക്കും. അഹങ്കാരത്തിന് കൈയും കാലും വച്ചാൽ പിണറായിയെ പോലിരിക്കും. കേരളത്തിലെ സി.പി.എമ്മിന്റ അവസാന മുഖ്യമന്ത്രിയായി പിണറായി മാറുമെന്ന തിരിച്ചറിവാണ് മല കയറാനെത്തിയ യുവതികളെ തിരിച്ചെത്തിച്ചതെന്നും പി സി ജോർജ് പറഞ്ഞു.
രാവിലെ രഹ്ന ഫാത്തിമയെയും വനിതാ മാധ്യമപ്രവർത്തകയെയും മലയിൽ നിന്നും തിരിച്ചിറക്കിയതിന് പിന്നാലെ, മേരി സ്വീറ്റി എന്ന കഴക്കൂട്ടം സ്വദേശിനിയും ശബരിമല കയറാനെത്തി. ഇരുമുടിക്കെട്ടോ ഒന്നും ഇല്ലാതെയായിരുന്നു ഇവരെത്തിയത്. മുസ്ലിം പള്ളിയിലും ക്രിസ്ത്യൻ പള്ളികളിലും ക്ഷേത്രങ്ങളിലും പോകാറുണ്ട്. വിദ്യാരംഭ ദിനമായ ഇന്ന് അയ്യപ്പനെ കാണണമെന്ന് തോന്നിയതിനാലാണ് എത്തിയതെന്നും മേരി സ്വീറ്റി പറഞ്ഞു. പിന്നീട് ഇവരെയും പൊലീസ് അനുനയിപ്പിച്ച് പറഞ്ഞുവിടുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ