ന്യൂഡൽഹി : ശബരിമലയിലെ യുവതീപ്രവേശ വിധിക്കെതിരായ രണ്ട് ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. കോടതി വിധിക്കെതിരായ രണ്ട് റിട്ട് ഹർജികൾ എപ്പോൾ പരിഗണിക്കുമെന്ന കാര്യത്തിൽ ചീഫ് ജസ്റ്റിസ് ഇന്ന് നിലപാട് വ്യക്തമാക്കും. ദേശീയ അയ്യപ്പ ഭക്ത അസോസിയേഷനും, എസ് ജയ രാജ്കുമാറും നൽകിയ ഹർജികൾ പരിഗണിക്കുന്ന കാര്യത്തിലാണ് കോടതി തീരുമാനം പ്രഖ്യാപിക്കുക.
ശബരിമല വിധിക്കെതിരെ മൊത്തം 19 പുനഃപരിശോധനാ ഹർജികളുണ്ടെന്നു വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ എന്നിവരുടെ ബെഞ്ച്, എന്നാൽ ഇവ എപ്പോൾ പരിഗണിക്കുമെന്ന് പറയാൻ തയാറായില്ല.
അതിനിടെ ശബരിമലയിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലും ഹൈക്കോടതിയിലും നൽകുന്ന റിപ്പോർട്ടിനെ സംബന്ധിച്ച് ദേവസ്വംബോർഡിൽ ഇന്ന് അന്തിമതീരുമാനമുണ്ടാകും. ഇന്നോ നാളെയോ റിപ്പോർട്ട് കോടതികളിൽ സമർപ്പിക്കുമെന്നാണ് സൂചന. ഇതുസംബന്ധിച്ച നടപടികൾ ഏകോപിപ്പിക്കാൻ ദേവസ്വം കമ്മിഷണർ എൻ.വാസു ഇന്നു ഡൽഹിക്കു പോകും.
സ്ത്രീപ്രവേശനത്തിലെ സുപ്രീംകോടതിവിധി നടപ്പാക്കുന്നതിൽ നേരിട്ട പ്രതിസന്ധിയും വിധിക്കെതിരേ ഉയർന്ന പ്രതിഷേധവും റിപ്പോർട്ടിലുണ്ടാകും. ശബരിമലയിലെ ഗുരുതര പ്രതിസന്ധി വിവരിക്കുന്ന റിപ്പോർട്ടിൽ തന്ത്രിമാരുടെയും പന്തളം രാജകൊട്ടാരത്തിന്റെയും എതിർപ്പും പരികർമ്മികളുടെ സമരവുമെല്ലാം ചൂണ്ടിക്കാട്ടും. പൂജ അവധി കഴിഞ്ഞ് കോടതികൾ പ്രവർത്തനം തുടങ്ങുന്ന തിങ്കളാഴ്ച തന്നെ വിഷയം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ