കാസര്‍കോട്: ആറ് വർഷം മുൻപ് കാസർകോട് നിന്ന് കാണാതായ ഗൃഹനാഥനെ കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി. മൊഗ്രാൽ പുത്തൂർ സ്വദേശി മുഹമ്മദ് കുഞ്ഞിയാണ് കൊല്ലപ്പെട്ടത്. മുഹമ്മദ് കുഞ്ഞിയുടെ ഭാര്യയും മകനും ഭാര്യയുടെ കാമുകനും ചേർന്ന് ഇയാളെ കൊലപ്പെടുത്തി പുഴയിൽ തള്ളുകയായിരുന്നുവെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.
2012 മാർച്ചിലാണ് മൊഗ്രാൽ പുത്തൂർ ബേവിഞ്ച സ്വദേശി മുഹമ്മദ് കുഞ്ഞിയെ കാണാതായത്. ആറ് മാസത്തിന് ശേഷം മുഹമ്മദ് കുഞ്ഞിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധു പൊലീസിൽ പരാതി നൽകി. പരാതിയില്‍ കോടതി ഇടപെട്ടാണ് പ്രത്യേക സംഘത്തിന് അന്വേഷണം കൈമാറിയത്. പക്ഷെ മുഹമ്മദ് കുഞ്ഞിയെ കണ്ടെത്താനായില്ല. കഴിഞ്ഞ മാസം ഈ കേസിൽ നിർണയകമായ തെളിവ് പൊലീസിന് ലഭിച്ചതോടെയാണ് കേസിന്റെ ചുരുളഴിഞ്ഞത്. മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ മുൻപ് നൽകിയ മൊഴിയിലെ വൈരുധ്യം കേസ് അന്വേഷണത്തില്‍ നിര്‍ണായകമായി. ഇതേ തുടർന്ന് മുഹമ്മദ് കുഞ്ഞിയുടെ ഭാര്യയെ വിളിച്ച് വരുത്തി വീണ്ടും ചോദ്യം ചെയ്തതോടെ കൊലപാതകം തെളിഞ്ഞു.
മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ സക്കീനയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. സക്കീനയക്ക് രണ്ടാം പ്രതി ബോവിക്കാനം സ്വദേശി എൻഎ ഉമ്മറുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്നു. ഈ ഇടപാട് തീർക്കാനാണ് കൃത്യം നടത്തിയത്. ഉറങ്ങുകയായിരുന്ന മുഹമ്മദ് കുഞ്ഞിയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തി. പിന്നീട് പ്രായപൂർത്തിയാകാത്ത മകനും ചേർന്ന് മൃതദേഹം പുഴയിൽ തള്ളി.
ഇക്കാര്യങ്ങളെല്ലാം ഉമ്മറിന് വ്യക്തമായി അറിയാമായിരുന്നു. മുഹമ്മദ് കുഞ്ഞിയുടെ വസ്തു വകകൾ പിന്നീട് മൂന്ന് പേരും ചേർന്ന് വിൽപ്പന നടത്തിയതായും കണ്ടെത്തി. ഉമ്മർ നിരവധി മോഷണകേസുകളിൽ ശിക്ഷ അനുഭവിച്ചയാളാണ്. കൃത്യം നടന്ന് ആറ് വർഷം പിന്നിട്ടതിനാൽ തെളിവ് ശേഖരണമാണ് പൊലീസിന് മുന്നിലെ വെല്ലുവിളി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ