തെരുവിന്റെ ഗായകനുവേണ്ടി അവര്‍ ഒരുമിച്ച് പാടി; വ്യത്യസ്തമായ പ്രതിഷേധത്തിന് സാക്ഷിയായി മിഠായിത്തെരുവ്

മിഠായിത്തെരുവില്‍ നിന്ന് ബാബുഭായ് പാട്ടുപാടുന്നത് വിലക്കിയ പൊലീസ് നടപടിക്കെതിരേയാണ് വ്യത്യസ്തമായ പ്രതിഷേധം അരങ്ങേറിയത്
ചിത്രം: ടിപി സൂരജ്, എക്‌സ്പ്രസ്‌
ചിത്രം: ടിപി സൂരജ്, എക്‌സ്പ്രസ്‌

കോഴിക്കോട്: മിഠായിത്തെരുവിലെ സുപരിചിത മുഖമാണ് ബാബു ഭായിയുടേത്. ജീവിക്കാന്‍ വേണ്ടി മിഠായിത്തെരുവിന്റെ വഴികളില്‍ അദ്ദേഹം പാട്ടു പാടി നടക്കും. കഴിഞ്ഞ 30 വര്‍ഷമായി ബാബു ഭായിയുടെ പാട്ടുകേട്ടു നില്‍ക്കുകയായിരുന്ന മിഠായിത്തെരുവ് ഇന്നലെ ഈ മനുഷ്യനായി ഒരുമിച്ച് പാടി. മിഠായിത്തെരുവില്‍ നിന്ന് ബാബുഭായ് പാട്ടുപാടുന്നത് വിലക്കിയ പൊലീസ് നടപടിക്കെതിരേയാണ് വ്യത്യസ്തമായ പ്രതിഷേധം അരങ്ങേറിയത്. 

ഈ തെരുവ് പാടാനുള്ളതു കൂടിയാണ് എന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ടാണ് ഒരു കൂട്ടം പേര്‍ മിഠായി തെരുവിന്‍ ഒത്തു കൂടിയത്. ഞങ്ങളും പാടും ഈ തെരുവില്‍ എന്ന് എഴുതിയ റിബണുകള്‍ തലയില്‍ കെട്ടി കൈയില്‍ വാദ്യോപകരണങ്ങളുമായി നിരവധി പേരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. തെരുവ് ഗായകനായ ബാബു ശങ്കര്‍ എന്ന ബാബു ഭായ് കഴിഞ്ഞ 30 വര്‍ഷത്തോളമായി മിഠായി തെരുവില്‍ പാട്ടുപാടിയാണ് ജീവിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് പൊലീസ് ബാബു ഭായ് പാടുന്നതിന് വിലക്കിയത്. മിഠായിത്തെരുവില്‍ പൊതുപരിപാടി നടത്താന്‍ അനുമതി വേണമെന്ന് പറഞ്ഞായിരുന്നു വിലക്ക്. ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശിയാണ് ഇദ്ദേഹത്തിന് ഭാര്യയും ചെറിയ രണ്ട് കുട്ടികളുമാണുള്ളത്. ഇവരുടെ ഏക വരുമാന മാര്‍ഗമായിരുന്നു ഇത്. 

ബാബുഭായി കോഴിക്കോട് നഗരത്തിന്റെ സഫ്ദര്‍ ഹശ്മി നാട്യസംഘത്തിെന്റ നേതൃത്വത്തില്‍ നൂറിലേറെ കലാകാരന്മാരും കലാസ്‌നേഹികളുമാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. നഗരം മുഴുവന്‍ ഉയര്‍ന്ന അവരുടെ ശബ്ദം വേറിട്ടൊരു പ്രതിഷേധമായി. വൈക്കം മുഹമ്മദ് ബഷീര്‍, എസ്.കെ പൊറ്റെക്കാട്ട്, ബാബുരാജ്, കുതിരവട്ടം പപ്പു തുടങ്ങിയവരുടെ ചിത്രങ്ങളും പ്രതിഷേധക്കാര്‍ ഉയര്‍ത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com