തിരുവനന്തപുരം: യുവാവിനെ കൊന്ന് തമിഴ്‌നാട്ടിലെ ശുചീന്ദ്രത്തില്‍ കൊണ്ടുപോയി മൃതദേഹം കത്തിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതി അനു അജുവിന്റെ ക്രൂരതയില്‍ ഭയന്ന ഭാര്യമാര്‍ പൊലീസില്‍ അഭയം തേടിയതോടെയാണ്, അതിക്രൂരമായ കൊലപാതകത്തിന്റെ ചുരുള്‍ അഴിയുന്നത്. ഭാര്യമാരുടെ തുറന്നു പറച്ചിലോടെ, പൊലീസിന് ഏറെ തലവേദന സൃഷ്ടിച്ച ആകാശ് വധക്കേസില്‍ നിര്‍ണായക വഴിത്തിരിവിലേക്ക് എത്തുകയായിരുന്നു.
കഴിഞ്ഞ ഏപ്രില്‍ ഒന്നിന് ശുചീന്ദ്രത്ത് കൊറ്റയടിയില്‍ വിജനമായ പ്രദേശത്തെ കുളത്തിന് സമീപമാണ് കത്തുന്ന നിലയില്‍ ആകാശിന്റെ മൃതദേഹം തമിഴ്‌നാട് പൊലീസ് കണ്ടെത്തിയത്. മുഖം വികൃതമാകുംവിധം പെട്രോളൊഴിച്ച് കത്തിച്ചെങ്കിലും, കൈത്തണ്ടയില്‍ മലയാളി പെണ്‍കുട്ടിയുടെ പേര് പച്ചകുത്തിയതാണ് അന്വേഷണം കേരളത്തിലേക്ക് നീട്ടിയത്. ഇതിനിടെയാണ്, ഭര്‍ത്താവിന്റെ ക്രൂരതകളില്‍ പൊറുതി മുട്ടിയ ഭാര്യമാര്‍ തിരുവനന്തപുരത്തെ ഷാഡോ പൊലീസിനെ സമീപിക്കുന്നത്. തുടര്‍ന്ന് കേസിലെ മുഖ്യപ്രതി വലിയതുറ വാട്‌സ് റോഡ് സ്വദേശി അനു അജു, മാതാവ് അല്‍ഫോണ്‍സ, അനുവിന്റെ രണ്ടാം ഭാര്യയും എന്‍ജിനീയറിംഗ് ബിരുദധാരിയുമായ മണക്കാട് സ്വാഗത് നഗറില്‍ രേഷ്മ ബീഗം എന്നിവരെ അറസ്റ്റ് ചെയ്യുന്നത്.
വലിയതുറയിലെ രണ്ടുനില വീട്ടിലായിരുന്നു രണ്ട് ഭാര്യമാർക്കൊപ്പം അനു അജുവിന്റെ താമസം. രണ്ട് കുട്ടികളുടെ മാതാവായ ആദ്യഭാര്യക്കൊപ്പം കഴിയുമ്പോഴാണ് ഫേസ്ബുക്ക് വഴി പരിചയപ്പെട്ട രേഷ്മാ ബീഗത്തെ ഒപ്പം കൂട്ടിയത്. ഇരുവരെയും ഒരേ വീടിന്റെ മുകളിലും താഴെയുമായി താമസിപ്പിച്ചു. എങ്കിലും രണ്ടാം ഭാര്യയോടായിരുന്നു കൂടുതല്‍ അടുപ്പം. സംഭവദിവസം രാത്രി ആദ്യഭാര്യയും കുട്ടികളും മുകളിലത്തെ നിലയില്‍ ഉണ്ടായിരുന്നെങ്കിലും, ആകാശിന്റെ കൊലപാതകം അവര്‍ അറിഞ്ഞിരുന്നില്ല. മൃതദേഹം തമിഴ്‌നാട്ടിലുപേക്ഷിച്ച് തിരിച്ചുവന്ന അനു ഏതാനും ആഴ്ചകള്‍ക്ക് ശേഷം രണ്ടു ഭാര്യമാരെയും കൊണ്ട് തമിഴ്‌നാട്ടിലേക്ക് താമസം മാറി. ആദ്യഭാര്യയ്ക്ക് നാട്ടിലുള്ള ഒരാളുമായി അടുപ്പമുള്ളതായി ഫോണില്‍ നിന്ന് മനസിലാക്കിയ അനു അവരെ കൊലപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍, ഇതിനെ രേഷ്മ ബീഗം എതിര്‍ത്തു. വഴക്കിനിടെ ഇരുവരെയും അനു ക്രൂരമായി മര്‍ദ്ദിച്ചു. അനു തങ്ങളെയും കൊല്ലുമെന്ന് ഭയന്ന ഭാര്യമാര്‍ അവിടെ നിന്ന് രക്ഷപ്പെട്ട് തിരുവനന്തപുരത്തെത്തി ഷാഡോ പൊലീസിനെ സമീപിക്കുകയായിരുന്നു.
തുടര്‍ന്ന് ആകാശിന്റെ കൊലപാതക വിവരങ്ങള്‍ കൈമാറി ഇവര്‍ പൊലീസിന് കൈമാറി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ കൊല്ലത്തും പത്തനംതിട്ടയിലും റൂമെടുത്തതും ശുചീന്ദ്രത്ത് മൃതദേഹം കത്തിച്ചതും പച്ചകുത്തിയ അടയാളവുമെല്ലാം ശരിയെന്ന് ഉറപ്പിച്ചു. മുഖ്യപ്രതി അനു അജുവിനെ അറസ്റ്റ് ചെയ്ത പൊലീസ്, കുറ്റകൃത്യത്തിന് സഹായം ചെയ്തതിന് രേഷ്മയേയും അനുവിന്റെ അമ്മ അല്‍ഫോണ്‍സയെയും അറസ്റ്റ് ചെയ്തു. കേസില്‍ പങ്കാളിയായ മറ്റൊരു പ്രതി ജിതിന് വേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
തമിഴ്‌നാട്ടിലും കേരളത്തിലുമായി നിരവധി ബൈക്ക് മോഷണക്കേസുകളില്‍ പ്രതികളാണ് കൊല്ലപ്പെട്ട ആകാശും പ്രതി അനു അജുവും. പൂജപ്പുര ജയിലില്‍ കഴിയുമ്പോഴാണ് ഇരുവരും പരിചയത്തിലായി ബൈക്കുകള്‍ മോഷ്ടിച്ച് വില്‍ക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തത്. ജയിലില്‍ നിന്നിറങ്ങിയശേഷം മോഷണ ബൈക്കുകള്‍ വര്‍ക്ക്‌ഷോപ്പില്‍ പൊളിച്ചും രൂപമാറ്റം വരുത്തിയും വിറ്റഴിച്ചു. ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിന്റെ വിചാരണ നേരിട്ടുവരികയായിരുന്നു ആകാശ്. ഈ കേസിനായി മോഷണ ബൈക്കുകള്‍ വിറ്റ് ഒരുലക്ഷം രൂപ നല്‍കാത്തതിന്റെ വിരോധത്തില്‍ അനു അജുവിന്റെ കഠിനംകുളത്തെ വാടക വീട് കയറി ആകാശും കൂട്ടരും നടത്തിയ ആക്രമണമാണ് കൊലപാതകത്തിന് വഴിവച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
അനുവിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന മോഷണ ബൈക്കുകളുടെ ഫോട്ടോയെടുത്ത് ആകാശ് ബ്‌ളാക്ക് മെയിലിംഗ് പതിവാക്കിയിരുന്നു.ഇതുംവൈരാഗ്യം ഇരട്ടിച്ചു. പീഡനക്കേസ് നടത്താന്‍ ചോദിച്ച പണം വാഗ്ദാനം ചെയ്തും പ്രശ്‌നങ്ങള്‍ പറഞ്ഞവസാനിപ്പിക്കാമെന്ന് ഉറപ്പ് നല്‍കിയും രേഷ്മ ബീഗത്തെ കൊണ്ടാണ് ആകാശിനെ ഫോണില്‍ വിളിച്ച് വരുത്തുന്നത്. വേളാങ്കണ്ണി ജംഗ്ഷനിലെ വര്‍ക്ക് ഷോപ്പിലെത്തിയ ആകാശിന് ബിയറില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി അബോധാവസ്ഥയിലാക്കിയശേഷം കഴുത്തില്‍ ചുരിദാറിന്റെ ഷാള്‍ മുറുക്കി കൊലപ്പെടുത്തി. മൃതദേഹം വര്‍ക്ക്‌ഷോപ്പില്‍ ഒളിപ്പിച്ചശേഷം ആകാശിന്റെ ഫോണുമായി കൊല്ലത്തേക്കും പത്തനംതിട്ടയിലേക്കും കടന്നു. ദൃശ്യം മോഡല്‍ വ്യാജ തെളിവ് ഒരുക്കലായിരുന്നു ആ യാത്രയുടെ ലക്ഷ്യം. അവിടെ നിന്ന് ആകാശിന്റെ ഫേസ് ബുക്കില്‍ ചില ഫോട്ടോകളും കമന്റുകളും പോസ്റ്റ് ചെയ്തു. തിരിച്ചെത്തിയ സംഘം കാര്‍ വാടകയ്‌ക്കെടുത്ത് മൃതദേഹം ശുചീന്ദ്രത്തെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ