അടിമാലി: മരിച്ചെന്നു കരുതി സംസ്കാരത്തിനായി ആംബുലൻസിൽ വീട്ടിലേക്ക് കൊണ്ടുവരവെ നവജാതശിശു വഴിമധ്യേ കരഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച അടിമാലി താലൂക്ക് ആശുപത്രിയിൽ ജനിച്ച കുഞ്ഞ് പ്രസവത്തിന് മുമ്പ് പൊക്കിൾകൊടി കഴുത്തിൽ ചുറ്റി തലച്ചോറിന് ക്ഷതമേറ്റിരുന്നതിനാൽ ചികിത്സയിലായിരുന്നു.
വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞ് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചുവരാനിടയില്ലെന്ന് ഡോക്ടർ വിവരമറിയിച്ചതോടെ കുഞ്ഞിനെ വിട്ടുതരണമെന്നും വീട്ടിലേക്ക് പോകുകയാണെന്നും മാതാപിതാക്കൾ തീരുമാനിക്കുകയായിരുന്നു. വിട്ടുനൽകുന്നതിലെ പ്രശ്നങ്ങൾ മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചെങ്കിലും സ്വന്തം ഇഷ്ടപ്രകാരം കൊണ്ടുപോകുന്നതായി എഴുതിവാങ്ങി വിട്ടുകൊടുക്കുകയായിരുന്നു.
വെന്റിലേറ്റർ വേർപ്പെടുത്തിയതോടെ അനക്കം നിലച്ച കുഞ്ഞ് മരിച്ചെന്ന ധാരണയിൽ ആംബുലൻസിൽ വീട്ടിലേക്ക് കൊണ്ടുവന്നു. സംസ്കാരത്തിനടക്കം ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടായിരുന്നു. ഇതിനിടെയാണ് വീട്ടിലേക്കുള്ള വഴിമധ്യേ കുഞ്ഞ് ഒന്നിലധികം തവണ കരഞ്ഞത്. തുടർന്ന് പരിഭ്രാന്തിയിലായ ബന്ധുക്കൾ കുഞ്ഞിനെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ നില ഗുരുതരാവസ്ഥയിൽ തന്നെയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ