കൊല്ലം : ക്ഷേമപെന്‍ഷനുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിരവധി പരാതികളാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. അതിനിടെ കൊല്ലം മൈനാഗപ്പള്ളിയിൽ ഒരുവീട്ടിലെ വൃദ്ധ ദമ്പതികളോട് രണ്ടുനീതിയുമായി ഉദ്യോഗസ്ഥർ രംഗത്തെത്തി. ഭര്‍ത്താവിന് ക്ഷേമപെന്‍ഷന്‍ നല്‍കിയ സര്‍ക്കാര്‍, പക്ഷെ ഭാര്യയ്ക്ക് പെന്‍ഷന്‍ നിഷേധിച്ചു.
മെനാഗപ്പള്ളിയിലെ ഒറ്റമുറിവീട്ടിലാണ് മറ്റാരും തുണയില്ലാത്ത ഉമ്മിണി അമ്മയും ഭര്‍ത്താവ് അയ്യപ്പനും കഴിയുന്നത്. സര്‍ക്കാര്‍ നല്‍കുന്ന ക്ഷേമ പെന്‍ഷന്‍മാത്രമാണ് വൃദ്ധ ദമ്പതികളുടെ ഏക വരുമാനം. കഴിഞ്ഞ പ്രാവശ്യം ഭര്‍ത്താവിന് പെന്‍ഷന്‍ കിട്ടിയെങ്കിലും ഭാര്യയ്ക്ക് കിട്ടിയില്ല.
പെന്‍ഷന്‍ മുടങ്ങിയതിന്റെ കാരണം തേടി പഞ്ചായത്ത് ഓഫിസിൽ എത്തിയപ്പോഴാണ്, കാരണം കേട്ട് ഉമ്മിണി അമ്മ ഞെട്ടിയത്. മരുന്ന് വാങ്ങാന്‍ പോലും പണമില്ലാത്ത ഉമ്മിണി അമ്മയുടെ പേരില്‍ ഒരു കാറുണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. അന്നുമുതൽ പരാതിയുമായി പല ഓഫീസുകളെയും സമീപിച്ചെങ്കിലും ഇതുവരെ നടപടി ഉണ്ടായില്ലെന്നാണ് ഉമ്മിണി അമ്മ പറയുന്നത്.
അയ്യപ്പന്റെ ചെറിയ പെന്‍ഷന്‍ തുകയിലും നാട്ടുകാരുടെ കാരുണ്യത്തിലുമാണ് വൃദ്ധ ദമ്പതികളുടെ ജീവിതം മുന്നോട്ട് നീങ്ങുന്നത്. പെൻഷൻ നിഷേധിക്കും മുമ്പ് ഉദ്യോഗസ്ഥർ ഒന്ന് അന്വേഷിച്ചിരുന്നെങ്കിൽ, ഈ വൃദ്ധ അനീതി നേരിടേണ്ടി വരില്ലായിരുന്നു എന്ന് നാട്ടുകാരും അഭിപ്രായപ്പെടുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ