മംഗളൂരു: സ്ത്രീക്കൊപ്പമുള്ള രംഗങ്ങൾ തട്ടിയെടുക്കാൻ മലയാളിയായ എഴുപതുകാരനെ ഭീഷണിപ്പെടുത്തി മർദിച്ച് വീട് കൊള്ളയടിച്ച കേസിൽ യുവതി അടക്കം രണ്ടുപേർ പിടിയിൽ. കുത്താറിലെ കർണാടക രക്ഷണവേദികെ മഹിളാവിഭാഗം താലൂക്ക് പ്രസിഡന്റ് ശ്രീലത(30), ഹിന്ദുമഹാസഭാ നേതാവ് രാകേഷ്(36) എന്നിവരാണ് പിടിയിലായത്. സംഭവത്തിൽ മൂന്നുപേർ ഒളിവിലാണ്.
എറണാകുളം സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. മകനൊപ്പം മംഗളൂരുവിലാണ് പരാതിക്കാരൻ താമസം. ഇയാളുടെ ഭാര്യ അസുഖം ബാധിച്ച് വർഷങ്ങളായി കൊച്ചിയിൽ ചികിത്സയിലാണ്. ഒരു സ്ത്രീക്കൊപ്പമുള്ള രംഗങ്ങൾ സ്ത്രീയുടെ അനുമതിയോടെ ചിത്രീകരിച്ച് ഇയാൾ പെൻഡ്രൈവിൽ സൂക്ഷിച്ചിരുന്നു. ഇതു മനസ്സിലാക്കിയ സംഘം ജോലിക്കെന്ന വ്യാജേന വീട്ടിൽ ചെന്ന് പെൻഡ്രൈവ് മോഷ്ടിക്കുകയും ഇതിലെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു.
പിന്നീട് ഇയാളെ തട്ടിക്കൊണ്ടുപോയി അഞ്ചു ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. ഇത്രയും പണം കൈയിലില്ലെന്നറിയിച്ചതോടെ മർദിക്കുകയും സ്വർണാഭരണങ്ങളും കൈയിലുണ്ടായിരുന്ന 18,000 രൂപയും തട്ടിയെടുക്കുകയും ചെയ്തു. കാറിന്റെ രേഖകളും സംഘം കൈക്കലാക്കാൻ ശ്രമിച്ചു. അതിനിടെ ഇവരുടെ പിടിയിൽനിന്നു രക്ഷപ്പെട്ട ഇയാളുടെ ബഹളം കേട്ട് സമീപത്തെ ഫ്ലാറ്റിലെ കാവൽക്കാരെത്തിയാണ് രണ്ടുപേരെ പിടികൂടിയത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ