ന്യൂഡൽഹി: എയർ ഇന്ത്യയുടെ സ്ഫോടകവസ്തുക്കളുടെ പട്ടികയിൽ തേങ്ങയും വെളിച്ചെണ്ണയും ഉൾപ്പെടുത്തിയ നടപടി പരിശോധിച്ചു തിരുത്താമെന്ന് വ്യോമയാനമന്ത്രി പുരി. കെ മുരളീധരൻ എംപിയുടെ ഇടപെടലിനെത്തുടർന്നാണ് സംഭവത്തിൽ ഇടപെടാമെന്ന് വ്യോമയാനമന്ത്രി അറിയിച്ചത്. ഇങ്ങനെയൊരു വിലക്കിനെക്കുറിച്ച് തനിക്ക് അറിവില്ലെന്നും ബുദ്ധിമുട്ടു പരിഹരിക്കാൻ ഉടൻ ഇടപെടാമെന്നും മന്ത്രി അറിയിച്ചു.
കഴിഞ്ഞ മാസം ഒൻപതാം തിയതി കോഴിക്കോട്-മുംബൈ എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രചെയ്യാനെത്തിയ മലയാളികള്‍ക്കു നാട്ടില്‍നിന്ന് കൊണ്ടുവന്ന തേങ്ങയും വെളിച്ചെണ്ണയും കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉപേക്ഷിക്കേണ്ടി വന്നതോടെയാണ് സംഭവം ചർച്ചയായത്. വിമാനത്തില്‍ കയറ്റാന്‍ വിലക്കുള്ളവയുടെ പട്ടികയില്‍ തേങ്ങയും വെളിച്ചെണ്ണയുമുണ്ടെന്നാണു വിമാനത്താവള അധികൃതർ യാത്രക്കാർക്ക് നൽകിയ വിശദീകരണം.
തീപിടിക്കാനുള്ള സാധ്യത കണക്കിലെടുത്തു കൊപ്രയ്ക്കു നിലവില്‍ വിലക്കുണ്ടെങ്കിലും തേങ്ങയെ ഇതുവരെയും വിലക്കിയിരുന്നില്ല. തോള്‍സഞ്ചിയില്‍ അനുവദിക്കാറില്ലെങ്കിലും ബാഗേജില്‍ തേങ്ങ കൊണ്ടുപോകാവുന്നതാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ