തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം അതിശക്തമായി തുടരുകയാണെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരിതാശ്വാസപ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നുണ്ടെന്നും സർക്കാർ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. ദുരന്തനിവാരണ ഓഫീസിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ കഴിയുന്നവർ മാറിത്താമസിക്കാൻ തയ്യാറാകണമെന്നും ജീവഹാനി ഒഴിവാക്കുകയാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. "ചിലര്‍ ഇപ്പോഴും വീട് വിട്ട് താമസിക്കുന്നതിന് ശങ്ക കാണിക്കുന്നുണ്ട്. നമുക്ക് കഴിഞ്ഞവര്‍ഷത്തെ ഒരു അനുഭവം ഉള്ളതാണ്. വോളണ്ടിയര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് എല്ലാവരും വീടുകളില്‍ നിന്ന് മാറിതാമസിക്കണം", മുഖ്യമന്ത്രി പറഞ്ഞു.
വെള്ളം കയറാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ഉള്ളവരും മാറിതാമസിക്കാന്‍ സന്നദ്ധരാകണമെന്നും അദ്ദേഹം പറഞ്ഞു. 13,000 പേര്‍ സംസ്ഥാനത്ത് വിവിധ ക്യാംപുകളിലായി കഴിയുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എല്ലാ ചെറിയ പ്രശ്‌നങ്ങളെയും ഗൗരവമായാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ