ആറ് കോടിയുടെ ബമ്പർ; പിന്നാലെ കൃഷിക്കായി സ്ഥലം കിളച്ചപ്പോൾ ‘നിധി’

ആറ് കോടിയുടെ ബമ്പർ; പിന്നാലെ കൃഷിക്കായി സ്ഥലം കിളച്ചപ്പോൾ ‘നിധി’

ആറ് കോടിയുടെ ബമ്പർ ലോട്ടറി അടിച്ച പണം കൊണ്ടു സ്ഥലം വാങ്ങി കൃഷി ചെയ്യാനിറങ്ങിയ രത്നാകരൻ പിള്ളയെ കാത്തിരുന്നത് മറ്റൊരു ഭാ​ഗ്യം

തിരുവനന്തപുരം: ആറ് കോടിയുടെ ബമ്പർ ലോട്ടറി അടിച്ച പണം കൊണ്ടു സ്ഥലം വാങ്ങി കൃഷി ചെയ്യാനിറങ്ങിയ രത്നാകരൻ പിള്ളയെ കാത്തിരുന്നത് മറ്റൊരു ഭാ​ഗ്യം. അതും നിധിയുടെ രൂപത്തിൽ. കൃഷിക്കായി പറമ്പ് കിളച്ചപ്പോൾ രത്നാകരൻ പിള്ളയ്ക്ക് 2600 പുരാതന നാണയങ്ങളുടെ നിധിയാണ് ലഭിച്ചത്. നേരത്തെ കേരള ലോട്ടറിയുടെ 2018ലെ ക്രിസ്മസ് പുതുവർഷ ബമ്പർ സമ്മാനമാണു രത്നാകരൻ പിള്ളയ്ക്കു ലഭിച്ചത്.

കീഴ്പേരൂർ തിരുപാൽക്കടൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു കിഴക്കു ഭാഗത്തെ പുരയിടത്തിൽ നിന്നാണു രാജ ഭരണ കാലത്തെ നാണയങ്ങളുടെ ശേഖരം കണ്ടെത്തിയത്. മൺകുടത്തിൽ അടച്ചു കുഴിച്ചിട്ട നിലയിലാണു നാണയങ്ങൾ കണ്ടെടുത്തത്.

വെള്ളല്ലൂർ കീഴ്പേരൂർ രാജേഷ് ഭവനിൽ മുൻ പഞ്ചായത്ത് അംഗം കൂടിയായ ബി രത്നാകരൻ പിള്ളയുടെ പുരയിടത്തിൽ നിന്ന് ഇന്നലെ രാവിലെ 10 മണിയോടെയാണു ‘നിധി’ കണ്ടെടുത്തത്. 20 കിലോയുണ്ട് നാണയ ശേഖരം. ചില നാണയങ്ങളിൽ ചിത്തിര തിരുനാൾ ബാലരാമവർമ മഹാരാജാവിന്റെ മുഖചിത്രവും ബാലരാമവർമ മഹാരാജ ഓഫ് ട്രാവൻകൂർ എന്ന് ഇം​​ഗ്ലീഷിലും രേഖപ്പെടുത്തിയിട്ടുണ്ട്. 

ഒന്നര വർഷം മുൻപ് രത്നാകരൻ പിള്ള വിലയ്ക്കു വാങ്ങിയ 27 സെന്റ് വസ്തുവിൽ കൃഷി ചെയ്യുന്നതിനായി രണ്ട് പേർ കിളച്ചു കൊണ്ടിരിക്കെയാണു കുടം കണ്ടെത്തിയത്. നാണയ ശേഖരം കണ്ടയുടൻ രത്നാകരൻ പിള്ള ചിത്രമെടുത്തു വാട്സാപിൽ ഇട്ടു. പിന്നാലെ കിളിമാനൂർ പൊലീസിലും അറിയിച്ചു.

തുടർന്നു പുരാവസ്തു വകുപ്പ് സ്ഥലത്തെത്തി കൂടുതൽ പരിശോധനയ്ക്കായി നാണയ ശേഖരം ഏറ്റുവാങ്ങി. ക്ലാവ് പിടിച്ചതിനാൽ ലാബിൽ പരിശോധന നടത്തിയാൽ മാത്രമേ നാണയത്തിന്റെ പഴക്കം അറിയാൻ കഴിയൂ. ക്ഷേത്രവും സ്ഥലവും കൂടുതൽ പരിശോധിക്കാൻ വീണ്ടും എത്തുമെന്നു പുരാവസ്തു വകുപ്പ് അറിയിച്ചു. നൂറ്റാണ്ടുകൾ പഴക്കമുള്ള തിരുപാൽക്കടൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രവും കവടിയാർ കൊട്ടാരവുമായി ബന്ധമുണ്ടെന്നു നാട്ടുകാർ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com