കൊച്ചി: ഒരു ജീവൻ ബലി കൊടുത്തതിനൊടുവിൽ അധികൃതർ ഉണർന്നു. പാലാരിവട്ടത്ത് യുവാവിന്റെ മരണത്തിന് ഇടയാക്കിയ കുഴി അടച്ചു. ജല അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് കുഴി അടച്ചത്. ഏഴുമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് കുഴി അടച്ചത്. കുഴി അടയ്ക്കാൻ കളക്ടർ കർശന നിർദേശം പുറപ്പെടുവിച്ചിരുന്നു.
സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ അലംഭാവത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെയാണ് അടിയന്തരമായി റോഡ് നന്നാക്കാൻ തീരുമാനിച്ചത്. അപകടം ഉണ്ടായ സ്ഥലത്ത് പൊലീസ് മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ചിട്ടുണ്ട്. സംഭവത്തിൽ കളക്ടർ മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
പാലാരിവട്ടം മെട്രോ സ്റ്റേഷനു സമീപം വ്യാഴാഴ്ച രാവിലെ എട്ടിനായിരുന്നു അപകടം. കുഴി മൂടിവച്ചിരുന്ന ബോർഡിൽ ബൈക്കിന്റെ ഹാൻഡിൽ ബാർ തട്ടി റോഡിൽ മറിഞ്ഞുവീണ യുവാവിന്റെ ദേഹത്തുകൂടി പിന്നാലെ വന്ന ടാങ്കർ കയറിയിറങ്ങുകയായിരുന്നു. ഓൺലൈൻ ഭക്ഷണവിതരണ ശൃംഖലയിലെ പാർട്ട് ടൈം തൊഴിലാളിയായ കൂനമ്മാവ് സ്വദേശി യദുലാലാണ് അധികൃതരുടെ അനാസ്ഥയ്ക്ക് ഇരയായി ജീവൻ വെടിഞ്ഞത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ