കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി കൊച്ചിയിൽ സംഘടിപ്പിച്ച മാർച്ചിൽ പങ്കെടുത്ത നോർവീജിയൻ വനിതയോട് അടിയന്തരമായി രാജ്യം വിടാൻ നിർദേശം. നോർവീജിയൻ സ്വദേശിയായ 71കാരി യാനെ മെറ്റെ ജോൺസനോടാണ് എമിഗ്രേഷൻ അധികൃതർ രാജ്യം വിടാൻ നിർദേശിച്ചത്. തിങ്കളാഴ്ച ഫോർട്ട് കൊച്ചിയിലേക്ക് നടന്ന ലോങ് മാർച്ചിൽ ഇവർ പങ്കെടുത്തിരുന്നു.
വിസ ചട്ട ലംഘനം നടന്നതായി ചൂണ്ടിക്കാട്ടിയാണ് വിദേശ വനിതയെ മടക്കി അയക്കുന്നത്. വിദേശ രാജ്യങ്ങളിൽ നിന്ന് ഇവിടെയെത്തുന്ന വിനോദ സഞ്ചാരികൾ ഈ രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളിലോ മറ്റ് സമരങ്ങളിലോ പങ്കെടുക്കാൻ വിസ ചട്ടം അനവദിക്കുന്നില്ല. പ്രതിഷേധത്തിൽ പങ്കെടുത്ത് പ്ലക്കാർഡുയർത്തി നടക്കുന്ന യാനെയുടെ ചിത്രങ്ങൾ വലിയ തോതിൽ പ്രചരിച്ചിരുന്നു.
എമിഗ്രേഷൻ അധികൃതർ ഇവർ താമസിക്കുന്ന ഫോർട്ട് കൊച്ചിയിലെ ഹോട്ടൽ മുറിയിലെത്തി ഉടൻ രാജ്യം വിടണമെന്നുള്ള നിർദേശം നൽകുകയായിരുന്നു. ഇന്ന് ഉച്ചയോടെ അവർ സ്വന്തം താട്ടിലേക്ക് മടങ്ങും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ