കൊച്ചി: ശബരിമലയിൽ ആചാരലംഘനത്തിന് നേതൃത്വം നൽകിയ മുഖ്യമന്ത്രി പിണറായി വിജയന് മാവോവാദികളും തീവ്രവാദ സംഘടനകളുമായുള്ള ബന്ധം എൻ.ഐ.എ അന്വേഷിക്കണമെന്ന് ശബരിമല കർമസമിതി. കർമസമിതി ആഹ്വാനപ്രകാരം നടന്ന ഹർത്താലിൽ അക്രമം നടത്തിയത് പ്രതിഷേധക്കാർക്കിടയിലേക്ക് നുഴഞ്ഞുകയറിയ സി.പി.എം പ്രവർത്തകരും മുസ്ലിം തീവ്രവാദ സംഘടനകളുടെ പ്രവർത്തകരുമാണെന്ന് ജനറൽ കൺവീനർ എസ്.ജെ.ആർ. കുമാർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. തീവ്രവാദപ്രസ്ഥാനങ്ങൾക്ക് കൂട്ടുനിൽക്കുന്ന മുഖ്യമന്ത്രി മാപ്പുപറഞ്ഞ് രാജിവെക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം പറഞ്ഞു
അതിവിപ്ലവ പ്രസ്ഥാനങ്ങളിലെ രണ്ട് യുവതികൾക്ക് ആചാരലംഘനത്തിന് സഹായം ചെയ്തുകൊടുത്ത പൊലീസ് ശബരിമലയിൽനിന്ന് പിൻവാങ്ങണം. പ്രക്ഷോഭങ്ങളുടെ ഭാഗമായി 11, 12, 13 തീയതികളിലായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളെ ഒഴിവാക്കി ജില്ല തലത്തിൽ അയ്യപ്പരഥയാത്ര സംഘടിപ്പിക്കും. 18ന് അയ്യപ്പഭക്തസമൂഹം സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തും. ഇതിന്റെ ഭാഗമായാണ് നാല് ജില്ലകളെ രഥയാത്രയിൽനിന്ന് ഒഴിവാക്കിയത്. മകരവിളക്ക് ദിനമായ 14ന് ക്ഷേത്രങ്ങൾ, അയ്യപ്പഭക്തരുടെ ഭവനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് അയ്യപ്പജ്യോതി തെളിക്കും. ക്ഷേത്രങ്ങളെയും ആചാരങ്ങളെയും സംരക്ഷിക്കാൻ കഴിവില്ലാത്ത ദേവസ്വംബോർഡ് രാജിവെച്ച് ഒഴിയണമെന്ന് ആവശ്യപ്പെട്ട് കാണിക്കവഞ്ചി ഉപരോധവും ദേവസ്വംബോർഡ് ഓഫിസ് ഉപരോധവും സംഘടിപ്പിക്കും.
ശബരിമല കർമസമിതി അംഗങ്ങളായ 120 സംഘടനകളുടെ നേതാക്കൾ സെക്രേട്ടറിയറ്റ് മാർച്ചിന് നേതൃത്വം നൽകും. 19ന് കർമസമിതി കേന്ദ്ര കമ്മിറ്റി നേതൃത്വത്തിൽ ഡൽഹിയിൽ സെമിനാർ സംഘടിപ്പിക്കും. ശബരിമലയിൽ നടന്ന ശുദ്ധികലശം ആചാരമാണ്. തന്ത്രിയുടെ സുരക്ഷിതത്വം പൂർണമായും കർമസമിതി ഏറ്റെടുക്കും. ക്ഷേത്രവിശ്വാസങ്ങളുടെ കാര്യത്തിൽ മുഖ്യമന്ത്രി വാ തുറക്കേണ്ട കാര്യമില്ല. ഹർത്താലിനിടെ മാധ്യമപ്രവർത്തകർക്ക് നേരെ നടന്ന അക്രമങ്ങളിൽ മാപ്പ് ചോദിക്കുന്നു. ഇതേക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ