കൊച്ചി: ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന് ശബരിമലയിലെത്തി മകര വിളക്ക് ദർശിക്കാനാകില്ല. മകര വിളക്ക് ദർശനത്തിനായി ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി കെ സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കില്ല. ഇന്ന് പരിഗണിക്കേണ്ട കേസുകളുടെ ലിസ്റ്റിൽ സുരേന്ദ്രന്റെ ഹർജി ഉൾപ്പെടുത്തിയിട്ടില്ല. ഇതോടെയാണ് ശബരിമലയിൽ പോകാൻ സുരേന്ദ്രന് കഴിയാതെ വരുന്നത്.
മകരവിളക്ക് ദര്‍ശനത്തിനായി ശബരിമലയില്‍ പോകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് സുരേന്ദ്രന്‍ ഹൈക്കോടതിയിൽ ഹര്‍ജി നല്‍കിയത്. ഇതിനായി ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥ ഇളവുചെയ്യണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്.
എന്നാല്‍, യാതൊരു കാരണവശാലും ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കരുതെന്നും സുരേന്ദ്രനെ പമ്പയിലും സന്നിധാനത്തും പ്രവേശിക്കാന്‍ അനുവദിക്കരുതെന്നുമാണ് സര്‍ക്കാരിന്റെ നിലപാട്. ഇക്കാര്യം കഴിഞ്ഞ ദിവസവും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ശബരിമലയിലെ സമാധാനം തകര്‍ക്കാനാണോ ശ്രമമെന്ന് ഹര്‍ജി പരിഗണിക്കുന്നതിനിടെ, കോടതി സുരേന്ദ്രനോട് ചോദിച്ചിരുന്നു.
സന്നിധാനത്ത് സ്ത്രീയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ അറസ്റ്റിലായ കെ സുരേന്ദ്രന് കര്‍ശന ഉപാധികളോടെയായിരുന്നു ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഇതില്‍ പ്രധാനപ്പെട്ട ഉപാധിയായിരുന്നു പത്തനംതിട്ട ജില്ലയില്‍ കോടതിയുടെ അനുവാദമില്ലാതെ പ്രവേശിക്കരുത് എന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ