തൃശ്ശൂര്‍: മാന്ദാമംഗലം പള്ളിത്തര്‍ക്കത്തില്‍ 30 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സഭാ വിശ്വാസികളും വൈദികരും അടക്കം 120 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. വധശ്രമം, കലാപശ്രമം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഓര്‍ത്തഡോക്‌സ് വിഭാഗം തൃശൂര്‍ ഭദ്രസനാധിപന്‍ യൂഹനാന്‍ മാര്‍ മിലിത്തിയോസാണ് ഒന്നാം പ്രതി.
പള്ളിത്തര്‍ക്കത്തെ തുടര്‍ന്ന് മാന്ദാമംഗലം സെന്റ് മേരീസ് പള്ളിയില്‍ രാത്രി സംഘര്‍ഷാവസ്ഥയുണ്ടായിരുന്നു. ഓര്‍ത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. . ഇരു വിഭാഗവും തമ്മില്‍ കല്ലേറുണ്ടായതോടെ നിരവധി പേര്‍ക്കാണ് പരുക്കേറ്റത്. ഓര്‍ത്തഡോക്‌സ് വിഭാഗം തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ യൂഹന്നാന്‍ മാര്‍ മിലിത്തിയോസിനും പരുക്കേറ്റിട്ടുണ്ട്. ഇപ്പോഴും പള്ളിയിൽ 50 ഓളം പേർ തമ്പടിച്ചിട്ടുള്ളതായാണ് റിപ്പോർട്ട്.
തര്‍ക്കം നിലനില്‍ക്കുന്ന പള്ളിയുടെ കവാടത്തില്‍ കഴിഞ്ഞ രണ്ട് ദിവസമായി ഓര്‍ത്തഡോക്‌സ് വിഭാഗം കുത്തിയിരിപ്പ് സമരം നടത്തുകയായിരുന്നു. യാക്കോബായ വിഭാഗം പള്ളിക്കുള്ളിലും നിലയുറപ്പിച്ചിരുന്നു. യാക്കോബായ വിഭാഗം സമര പന്തല്‍ പൊളിച്ചതായി ഓര്‍ത്തഡോക്‌സ് വിഭാഗം ആരോപിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പൊലീസ് കനത്ത സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ