തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഇന്ന് വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് കെഎസ്‌യു. ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിൽ പ്രതിഷേധിച്ച് ഇന്നലെ കെഎസ്‌യു നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് പൊലീസ് മർദിച്ചൊതുക്കിയ നടപടിയിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടരയോടെ പാളയത്തു നിന്നാണു പ്രകടനമായി പ്രവർത്തകർ സെക്രട്ടേറിയറ്റിനു മുന്നിലേക്ക് എത്തിയത്. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു. എന്നിട്ടും പിരിഞ്ഞു പോകാത്ത പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തി ചാര്‍ജ് നടത്തുകയും ചെയ്തു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് മടങ്ങിയതിന് തൊട്ടുപിന്നാലെയാണ് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടിയത്.
കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അഭിജിത്ത് ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രവര്‍ത്തകര്‍ സെക്രട്ടേറിയേറ്റ് കവാടത്തിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതാണ് തെരുവ് യുദ്ധത്തില്‍ കലാശിച്ചത്. കല്ലേറുണ്ടായതോടെ പൊലീസ് ലാത്തിയുമായി പ്രവര്‍ത്തകരെ നേരിട്ടു.
പ്ലസ് ടു വരെയുള്ള വിദ്യാഭ്യാസം ഒറ്റ ഡയറക്ടറേറ്റിന് കീഴിലേക്ക് വരുത്തണമെന്നാണ് ഖാദര്‍ കമ്മീഷന്റെ പ്രധാന നിര്‍ദേശം. ഒരു പരീക്ഷാ കമ്മീഷണര്‍ മാത്രമേ ഇനിയുണ്ടാകൂ. ഹൈസ്‌കൂള്‍ ഓഫീസായിരിക്കും സ്‌കൂളിന്റെ പൊതു ഓഫീസ്. ആറാംതരം മുതല്‍ പന്ത്രണ്ടാംതരം വരെയുള്ള സ്‌കൂളുകളുടെ മേധാവി പ്രിന്‍സിപ്പലായിരിക്കും. ഹയര്‍ സെക്കണ്ടറി സ്‌കൂളുള്ള സ്ഥാപനങ്ങളില്‍ നിലവിലെ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ വൈസ് പ്രിന്‍സിപ്പലായി മാറും. പ്ലസ്ടു വരെയുള്ള വിദ്യാഭ്യാസ ശൃംഖല ഒരു സംവിധാനത്തിനു കീഴില്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട് എന്നതും സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. റിപ്പോര്‍ട്ട് നടപ്പാക്കുന്നത് ജൂണ്‍ 17ന് ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ