ഇടുക്കി: പീരുമേട് സബ് ജയിലില്‍ റിമാൻഡിലായിരുന്ന പ്രതി മരിച്ചത് ആന്തരികമുറിവുകള്‍ മൂലമുണ്ടായ ന്യൂമോണിയ ബാധിച്ചെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കസ്റ്റഡി മര്‍ദനത്തില്‍ പ്രതി രാജ് കുമാറിന്റെ വാരിയെല്ലുകൾ ഒടിഞ്ഞതായും ഇരു കാലുകൾക്കും സാരമായി മുറിവേറ്റിരുന്നതായും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.
ജൂണ്‍ 21നാണ് തൂക്കുപാലത്തെ സാമ്പത്തിക തട്ടിപ്പ് കേസില്‍ റിമാന്റിലായ വാഗമണ്‍ സ്വദേശി രാജ് കുമാര്‍ പീരുമേട് സബ് ജയിലില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. കസ്റ്റഡി മര്‍ദ്ദനത്തെ തുടര്‍ന്നാണ് ഇദ്ദേഹം മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. ന്യൂമോണിയ ബാധിച്ച് മരണം സംഭവിച്ചുവെന്നാണ് ആദ്യം പൊലീസ് പറഞ്ഞത്. എന്നാൽ രാജ്കുമാർ ക്രൂരമർദനത്തിന് ഇരയായയെന്നും ഇത് ന്യൂമോണിയയിലേക്കും മരണത്തിലേക്കും നയിച്ചെന്നുമാണ് പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ.
സംഭവത്തിൽ പ്രത്യേക സംഘം ഇന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദ്ദേശ പ്രകാരമാണ് ക്രൈം ബ്രാഞ്ച് പ്രത്യേക സംഘം കേസന്വേഷിക്കുന്നത്. മരിച്ച രാജ് കുമാറിന്റെ ഫിനാന്‍സ് സ്ഥാപനമായ ഹരിതാ ഫൈനാന്‍സിയേഴ്‌സിലടക്കം തെളിവെടുപ്പ് നടത്തും. അന്വേഷണ പുരോഗതി സംബന്ധിക്കുന്ന റിപ്പോര്‍ട്ട് 15 ദിവസത്തിനകം നല്‍കാനാണ് ഡിജിപിയുടെ നിര്‍ദേശം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ