തിരുവനന്തപുരം: കൊടുംചൂടിൽ ആശ്വാസമായി സംസ്ഥാനത്ത് വേനൽമഴ ശക്തിപ്പെടുന്നു. കാസർകോട് ജില്ലയിലൊഴികെ മറ്റെല്ലായിടങ്ങളിലും വേനൽമഴ ശക്തി പ്രാപിക്കുകയാണെന്ന് സംസ്ഥാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
മാർച്ച് നാലോടെ സംസ്ഥാനത്തിന്റെ പല മേഖലകളിലും വേനൽമഴ ലഭിച്ചു തുടങ്ങിയെങ്കിലും കാസർകോട് ജില്ലയിൽ മാത്രമാണ് ഇതുവരെ മഴ ലഭിക്കാതിരുന്നത്. പത്തനംതിട്ട ജില്ലയിൽ വേനൽമഴയിൽ ഇന്നലെവരെ 94 ശതമാനം അധികമഴയാണു കിട്ടിയത്. ഇന്നലെവരെ 20.7 മില്ലിമീറ്റർ മഴ പെയ്യേണ്ടിടത്ത് പത്തനംതിട്ടയിൽ പെയ്തത് 40.1 മില്ലിമീറ്ററാണ്. ഇടുക്കി, കൊല്ലം, കോട്ടയം, തൃശൂർ ജില്ലകളിലും അധികമഴ ലഭിച്ചു.
വേനൽമഴ ശക്തിപ്പെട്ടതോടെ മിക്ക ജില്ലകളിലും ശരാശരി താപനിലയിലും നേരിയ കുറവുണ്ടായിട്ടുണ്ട്. പുനലൂർ, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിൽ മാത്രമാണ് ഇന്നലെ ഉയർന്ന താപനില 35 ഡിഗ്രി സെൽഷസിനു മുകളിലെത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ