കൊല്ലം : കൊല്ലം ഓച്ചിറയിൽ നാടോടി ദമ്പതികളുടെ പതിമൂന്നുകാരിയായ മകളെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നിർണായക വഴിത്തിരിവ്. പെൺകുട്ടിയുമായി മുഖ്യപ്രതി റോഷൻ ബംഗളൂരുവിലേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചു. എറണാകുളം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പ്രതി കുട്ടിയെയുമായി ബംഗലൂരുവിലേക്ക് പോയത്. ട്രെയിൻ ടിക്കറ്റ് എടുത്തതിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചു.
കേസുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികൾ പൊലീസിന്റെ കസ്റ്റഡിയിലുണ്ട്. കൂട്ടുപ്രതികൾ എറണാകുളം റെയിൽവേ സ്റ്റേഷൻ വരെ അനുഗമിച്ചുവെന്നും പൊലീസ് പറഞ്ഞു. മുഖ്യപ്രതിയെയും പെൺകുട്ടിയെയും തേടി പൊലീസ് ബംഗലൂരുവിലേക്ക് തിരിച്ചിട്ടുണ്ട്. ഓച്ചിറ സ്വദേശികളായ അനന്തു, ബിബിന്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച കാറും കണ്ടെടുത്തിട്ടുണ്ട്.
കായംകുളത്ത് നിന്നാണ് അക്രമികൾ സഞ്ചരിച്ച കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കാര്‍ വാടകക്ക് നല്കിയ ആളും കസ്റ്റഡിയില്‍ ഉള്ളതായാണ് സൂചന. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് അക്രമി സംഘം ഇവർ താമസിക്കുന്ന ഷെഡ്ഡിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ പിടിച്ചുകൊണ്ടുപോയത്.
ഇത് ചെറുത്ത രാജസ്ഥാൻ സ്വദേശികളായ മാതാപിതാക്കളെ സംഘം മർദിച്ച് അവശരാക്കിയ ശേഷമായിരുന്നു കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ കാറിൽ കടത്തിക്കൊണ്ടുപോകുകയായിരുന്നു. ഓച്ചിറ - വലിയകുളങ്ങര പ്രദേശത്താണ് ഇവർ വഴിയോരക്കച്ചവടം നടത്തിയിരുന്നത്. പ്ലാസ്റ്റർ ഓഫ് പാരീസ് ഉപയോഗിച്ച് വിഗ്രഹങ്ങൾ ഉണ്ടാക്കി വിൽക്കുന്ന കുടുംബമാണിത്. കൊല്ലം എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ