തിരുവനന്തപുരം: കൊടും ചൂടില്‍ സംസ്ഥാനത്ത് ഇന്ന് മൂന്നിടങ്ങളിലായി മൂന്ന് പേര് കുഴഞ്ഞുവീണ് മരിച്ചത് സൂര്യാഘാതം കാരണമെന്ന് സംശയം. ഇവരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രം മരണം സംബന്ധിച്ച സ്ഥിരീകരണമുണ്ടാകു. മൂന്ന് വയസുകാരിയുള്‍പ്പെടെ ഇന്ന് ഏഴ് പേർക്ക് സൂര്യാഘാതമേറ്റു. ഈയാഴ്ച 55ഓളം പേർക്കും ഈ മാസം ഇതുവരെ 118പേര്‍ക്കും സൂര്യാഘാതമേറ്റതായും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. നാളെയും മറ്റന്നാളും സംസ്ഥാനത്ത് താപനില ഗണ്യമായി ഉയരുമെന്നാണ് മുന്നറിയിപ്പ്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
കേരളത്തിന്റെ പല പ്രദേശത്തും സൂര്യാഘാതം മൂലം ആളുകൾക്ക് പൊള്ളലേൽക്കുന്ന സാഹചര്യം കണക്കിലെടുത്താണ് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. നാളെയും മറ്റന്നാളും സംസ്ഥാനത്ത് നാല് ഡിഗ്രി സെഷ്യല്‍സ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
പാറശാലയിൽ കരുണാകരൻ എന്നയാൾ വയലിൽ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. പയ്യന്നൂര്‍ വെള്ളോറയില്‍ നാരായണൻ വെയിലേറ്റ് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഇരുവരുടെയും ശരീരത്തിൽ പൊള്ളലേറ്റ പാടുകളുണ്ട്. പത്തനംതിട്ട കോഴഞ്ചേരി മാരാമണ്ണിൽ അറുപതുകാനായ ഹോട്ടൽ ജീവനക്കാരനായ ഷാജഹാനെ പമ്പയാറിന്റെ തീരത്തുള്ള വഴിയരികിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളുടെയും ശരീരത്തിലെ തൊലി പൊള്ളലേറ്റ് പൊളിഞ്ഞിട്ടുണ്ട്.
കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് താപനില നാലു ഡിഗ്രി വരെ ഉയരാന്‍ സാധ്യത. തിരുവനന്തപുരം ഉള്‍പ്പടെ പത്ത് ജില്ലകളില്‍ മൂന്ന് ഡിഗ്രി വരെ ചൂട് കൂടാം.
സൂര്യാഘാതത്തില്‍ നിന്ന് രക്ഷ നേടാന്‍ കര്‍ശന നിര്‍ദേശങ്ങള്‍ ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ചു. തൊഴിലാളികള്‍ ഉള്‍പ്പടെ രാവിലെ 11 മുതല്‍ വൈകീട്ട് മൂന്ന് വരെ നേരിട്ട് വെയിലേല്‍ക്കുന്നത് ഒഴിവാക്കണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ