വയനാട്ടില്‍ തുഷാര്‍ വെള്ളാപ്പള്ളി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകും ?; ബിജെപി ക്യാംപില്‍ ചര്‍ച്ചകള്‍ സജീവം 

വയനാട്ടില്‍ തുഷാര്‍ വെള്ളാപ്പള്ളി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകും ?; ബിജെപി ക്യാംപില്‍ ചര്‍ച്ചകള്‍ സജീവം 

നേരത്തെ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിക്ക് പകരം ഒരു കരുത്തനെ രാഹുലിനെതിരെ അണിനിരത്താനാണ് എന്‍ഡിഎ ക്യാംപ് ആലോചിക്കുന്നത്

കോഴിക്കോട് : കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ വയനാട്ടിലെ പോരാട്ടം ദേശീയ ശ്രദ്ധയാകര്‍ഷിക്കുകയാണ്. അതിനിടെ നേരത്തെ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിക്ക് പകരം ഒരു കരുത്തനെ രാഹുലിനെതിരെ അണിനിരത്താനാണ് എന്‍ഡിഎ ക്യാംപ് ആലോചിക്കുന്നത്. ബിഡിജെഎസിന് നല്‍കിയ സീറ്റില്‍, പാര്‍ട്ടി നേതാവ് തുഷാര്‍ വെള്ളാപ്പള്ളി തന്നെ സ്ഥാനാര്‍ത്ഥിയാകട്ടെ എന്ന ആലോചനയാണ് ബിജെപി ക്യാംപുകളില്‍ സജീവമായിട്ടുള്ളത്. 

രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസ് പ്രഖ്യാപിച്ചതിന് പിന്നാലെ,  തുഷാര്‍ ബിജെപി കേന്ദ്ര നേതാക്കളുമായി ഫോണില്‍ ആശയവിനിമയം നടത്തി. നിലവിലെ സൂചനകള്‍ അനുസരിച്ച് തൃശൂരില്‍ മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ച തുഷാര്‍ വയനാട്ടിലേക്ക് മാറിയേക്കും. കോണ്‍ഗ്രസ് അധ്യക്ഷനെതിരെ മല്‍സരിക്കുന്നത് ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടും എന്നതിന് പുറമെ, ബിജെപി കേന്ദ്രനേതൃത്വത്തിന്റെ ഇഷ്ടത്തിന് കൂടുതല്‍ ഉപകരിക്കുമെന്നും കണക്കുകൂട്ടലുണ്ട്. 

തുഷാര്‍ മല്‍സരത്തിന് തയ്യാറായില്ലെങ്കില്‍ സീറ്റ് പിടിച്ചെടുത്ത് ഏതെങ്കിലും ബിജെപി നേതാവിനെ കളത്തിലിറക്കുന്നതും ആലോചനയിലുണ്ട്. ബിജെപി കേന്ദ്രനേതാക്കളോ, സൂപ്പര്‍ താരം സുരേഷ് ഗോപിയെയോ രാഹുലിനെതിരെ അണിനിരത്തുന്നതും എന്‍ഡിഎ നേതൃത്വം പരിഗണിക്കുന്നുണ്ട്. അമേഠിയിലെ ബിജെപി സ്ഥാനാര്‍ത്ഥി സ്മൃതി ഇറാനിയെ തന്നെ വയനാട്ടിലും മല്‍സരിപ്പിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. 

എന്‍ഡിഎ ഘടകകക്ഷിയായ ബിഡിജെഎസിനാണ് വയനാട് സീറ്റ് നല്‍കിയിരുന്നത്. എന്നാല്‍ രാഹുല്‍ വരുമെന്ന സൂചന വന്നതോടെ വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ ബിഡിജെഎസ് തീരുമാനം നീട്ടിയിരുന്നു. ഒടുവില്‍ ബിജെപി ശക്തമായ പ്രതിഷേധം അറിയിച്ചതോടെയാണ് വയനാട്ടില്‍ പൈലി വാത്യാട്ടിനെ ബിഡിജെഎസ് നേതൃത്വം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com