ഒരു മിനിറ്റ് വൈകിയതിന് തര്‍ക്കം, മത്സരയോട്ടത്തിനൊടുവില്‍ ബസുകാര്‍ തമ്മില്‍ ഏറ്റുമുട്ടി; യാത്രക്കാരിയുടെ കണ്ണില്‍ ചില്ല് തുളച്ചു കയറി

യുവതി സഞ്ചരിച്ചിരുന്ന ബസിന്റെ ചില്ല് എതിര്‍ ബസുകാര്‍ അടിച്ചു തകര്‍ത്തതിനെ തുടര്‍ന്ന് ചില്ലിന്റെ കക്ഷണം കണ്ണില്‍ തുളച്ചു കയറുകയായിരുന്നു
ഒരു മിനിറ്റ് വൈകിയതിന് തര്‍ക്കം, മത്സരയോട്ടത്തിനൊടുവില്‍ ബസുകാര്‍ തമ്മില്‍ ഏറ്റുമുട്ടി; യാത്രക്കാരിയുടെ കണ്ണില്‍ ചില്ല് തുളച്ചു കയറി

കൊച്ചി; സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ യുവതിയുടെ കണ്ണിന് പരിക്ക്. കൊച്ചിയില്‍ പട്ടാപ്പകല്‍ നടുറോഡില്‍വെച്ചാണ് ബസുകാര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. തലയോലപ്പറമ്പ് സ്വദേശിനിയായ അഭിഷ കെ. ഹരിഹരനാണ് പരിക്കേറ്റത്. യുവതി സഞ്ചരിച്ചിരുന്ന ബസിന്റെ ചില്ല് എതിര്‍ ബസുകാര്‍ അടിച്ചു തകര്‍ത്തതിനെ തുടര്‍ന്ന് ചില്ലിന്റെ കക്ഷണം കണ്ണില്‍ തുളച്ചു കയറുകയായിരുന്നു. 

കലൂര്‍- കടവന്ത്ര റോഡില്‍ കതൃക്കടവ് പള്ളിക്കു സമീപം വെള്ളിയാഴ്ച രാവിലെ 10.15ഓടെയാണ് സംഭവം. തലയോലപ്പറമ്പ്  എറണാകുളം റൂട്ടിലോടുന്ന 'ഫാല്‍ക്കണ്‍' ബസില്‍ കലൂരിലെ ഓഫിസിലേക്ക് പോവുകയായിരുന്നു അഭിഷ. പൂത്തോട്ട- എറണാകുളം റൂട്ടിലെ 'പുത്തന്‍കാവിലമ്മ' ബസിലെ ജീവനക്കാരും ഫാല്‍ക്കണും തമ്മിലായിരുന്നു തര്‍ക്കം. പുതിയകാവ് ഭാഗം മുതല്‍ സമയത്തെച്ചൊല്ലി ബസുകാര്‍ തമ്മില്‍ ബഹളമുണ്ടായിരുന്നതായി അഭിഷ പറഞ്ഞു. 

ഒരു മിനിറ്റ് വൈകിയെന്ന പേരിലായിരുന്നു തര്‍ക്കം. ഒടുവില്‍ മത്സരിച്ചോടി, കലൂര്‍കടവന്ത്ര റോഡിലേക്കെത്തിയപ്പോള്‍ ആ തര്‍ക്കം ആക്രമണത്തിലേക്ക് നീണ്ടു. കലൂരില്‍ കതൃക്കടവ് പള്ളിയുടെ സമീപത്തെത്തിയപ്പോള്‍ മറു ബസിലെ ജീവനക്കാരന്‍ അഭിഷ സഞ്ചരിച്ചിരുന്ന വണ്ടിയുടെ ചില്ല് അടിച്ചു തകര്‍ത്തു. ഡ്രൈവറുടെ പിറകുഭാഗത്തുള്ള സീറ്റില്‍ ഇരുന്നിരുന്ന അഭിഷയുടെ കണ്ണിലേക്ക് ചില്ല് തെറിച്ചു കയറി. ഫാല്‍ക്കണിലെ ജീവനക്കാരാണ് ചികിത്സയ്ക്കായി എറണാകുളം ജനറല്‍ ആസ്പത്രിയിലെത്തിച്ചത്. പരിശോധനയില്‍ കണ്ണിനകത്ത് പരിക്കുള്ളതായി കണ്ടെത്തി. യുവതിക്ക് പരാതിയില്ലാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്ന് നോര്‍ത്ത് പോലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com