തിരൂർ: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് നൽകിയ പരാതിയില്‍ പൊലീസ് നിയമോപദേശം തേടി. അശ്ലീല പരാമര്‍ശം നടത്തിയ വിഷയത്തിൽ ഇടത് മുന്നണി കൺവീനര്‍ എ വിജയരാഘവനെതിരായ പരാതിയിലാണ് പൊലീസ് നിയമോപദേശം തേടിയത്. പരാതി അന്വേഷിച്ച തിരൂര്‍ ഡിവൈഎസ്പി, മലപ്പുറം എസ്പിക്ക് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോടാണ് എസ്പി നിയമോപദേശം തേടിയത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടിയെന്ന് എസ്പി വ്യക്തമാക്കി.
സ്ഥാനാർത്ഥിത്വം ഉറപ്പിച്ചതോടെ രമ്യ പികെ കുഞ്ഞാലിക്കുട്ടിയെ കാണാൻ പോയതിനെ പരിഹസിച്ചാണ് ഇടതു മുന്നണി കൺവീനർ എ വിജയരാഘവൻ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ രമ്യയ്ക്കതിരെ സംസാരിച്ചത്. പൊന്നാനിയില്‍ പിവി അന്‍വറിന്‍റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തു സംസാരിക്കുന്നതിനിടെയാണ് വിജയരാഘവന്‍ യുഡിഎഫിന്‍റെ വനിതാ സ്ഥാനാര്‍ത്ഥിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ