'ഓളെ പഠിപ്പിച്ച് ടീച്ചറാക്കിയത് വെറുതെയായി'; സുധാകരന്റെ പ്രചാരണവിഡിയോ സ്ത്രീ വിരുദ്ധമെന്ന് ആക്ഷേപം

സംഘ്പരിവാര്‍ മുന്നോട്ട് വെക്കുന്ന സത്രീ വിരുദ്ധ ആശയമാണ് വീഡിയോയിലൂടെ കെ സുധാകരന്‍ മുന്നോട്ട് വെക്കുന്നതെന്നാണ് ചിലരുടെ ആക്ഷേപം 
'ഓളെ പഠിപ്പിച്ച് ടീച്ചറാക്കിയത് വെറുതെയായി'; സുധാകരന്റെ പ്രചാരണവിഡിയോ സ്ത്രീ വിരുദ്ധമെന്ന് ആക്ഷേപം


കൊച്ചി: 'ഓളെ പഠിപ്പിച്ച് ടീച്ചര്‍ ആക്കിയത് വെറുതെയായി' എന്ന കെ സുധാകരന്റെ തെരഞ്ഞടുപ്പ്  പ്രചാരണ വീഡിയോ സ്ത്രീ വിരുദ്ധമെന്ന് ആക്ഷേപം. സ്ത്രീകള്‍ ഒരിക്കലും മുന്‍നിരയിലേക്ക് വരരുതെന്നും അവര്‍ക്ക് നാടിനെ സേവിക്കാന്‍ കഴിയില്ലെന്നും പറയുകയാണ് ഈ പരസ്യമെന്നാണ് ആക്ഷേപം.

ലോകത്ത് സ്ത്രീകള്‍ എല്ലാ മേഖലകളിലും തങ്ങളുടെ സാന്നിധ്യം തെളിയിക്കുന്ന കാലത്ത്് ഒരു സ്ത്രീ സഭയില്‍ പോയാല്‍ ഒന്നും നടക്കില്ലെന്നും അതിന് ആണ്‍കുട്ടി തന്നെ പോകണമെന്ന ആഹ്വാനമാണ് വിഡിയോ നല്‍കുന്നതെന്നാണ് ചിലരുടെ ആക്ഷപം. സംഘ്പരിവാര്‍ മുന്നോട്ട് വെക്കുന്ന സത്രീ വിരുദ്ധ ആശയമാണ് വീഡിയോയിലൂടെ സുധാകരന്‍ മുന്നോട്ട് വെക്കുന്നതെന്ന് സുധാകരന്റെ പോസ്റ്റിന് താഴെ ചിലര്‍ പറയുന്നു. 

കെ സുധാകരന്‍ ഇന്നലെയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഈ വീഡിയോ പങ്കിട്ടത്. ഈ കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ, പാര്‍ലമെന്റില്‍ പ്രസംഗിച്ചവരോ ആയി യാതൊരു ബന്ധവും ഇല്ലെന്നും തലക്കെട്ടില്‍ കെ സുധാകരന്‍ പറയുന്നുണ്ട്.

ജയിച്ചാല്‍ ബിജെപിയിലേക്ക് പോകില്ല എന്ന സുധാകരന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇറച്ചിവെട്ടുകാരന്‍, ഓന്‍ കാലുമാറും എന്ന് പറയുമ്പോള്‍ അതിനെ ശക്തമായി എതിര്‍ക്കുകയാണ് മറ്റുള്ളവര്‍. ഇന്നും ഇന്നലെയും കെ സുധാകരനെ കാണുവാന്‍ തുടങ്ങിയതല്ലെന്നും, വിരിഞ്ഞ് നിന്നപ്പോള്‍ പോലും ആ പൂ പറിക്കാന്‍ പോയിട്ടില്ലെന്നും. അപ്പോഴാണോ വാടിയപ്പോള്‍ എന്ന് തിരിച്ചും ചോദിക്കുന്നു. ഇറച്ചിവെട്ടുകാരന്‍ ഇടത് അനുഭാവിയാണ് എന്ന് സൂചിപ്പിക്കാന്‍ ഇറച്ചിക്കടയുടെ ചുവരില്‍ ചെഗുവേരയുടെ ചിത്രവും പതിച്ചിട്ടുണ്ട്. നീ പച്ച ഇറച്ചി വെട്ടുന്നവനാണ് നീ ഇങ്ങനെയെ പറയൂ എന്നാണ് അവസാനം കോണ്‍ഗ്രസ് അനുഭാവി പറയുന്നത്. ഇതിലൂടെ സിപിഎമ്മിന്റെ ആക്രമണ രാഷ്ട്രീയവും ചര്‍ച്ചയാക്കാന്‍ ശ്രമിക്കുന്ന രീതിയിലായിരുന്നു വീഡിയോ

എന്നാല്‍ ബിജെപിയിലേക്ക് പോകില്ലെന്ന് പരസ്യം ചെയ്ത് പറയേണ്ട അവസ്ഥയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെന്നും ഇറച്ചിവെട്ടുകാരെ അപമാനിക്കുന്ന രീതിയിലാണ് പരസ്യം എന്നും വിമര്‍ശനവും ഉയര്‍ന്നിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com